വാർധക്യത്തിൽ എങ്ങനെയായിരിക്കുമെന്ന് കാണിച്ചു തന്നാണ് ഫേസ്ആപ് ആദ്യതവണ വൈറലായത്. ഇപ്പോഴിതാ പെണ്ണിനെ ആണാക്കിയും ആണിനെ പെണ്ണാക്കിയും ഞെട്ടിച്ചിരിക്കുകയാണ്. അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്.ബി.ഐ മുന്നറിയിപ്പ് നല്കിയ റഷ്യന്‍ ആപ്പായ ഫേസ്ആപ് എത്രത്തോളം സുരക്ഷിതമാണെന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രസക്തമായ ചോദ്യം. 2017 ലാണ് ഫേസ്ആപ്പ് ഇറങ്ങുന്നത്. ആപ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ മാറ്റം വരുത്തുന്ന ചിത്രങ്ങള്‍ അടക്കം ഫേസ് ആപിന്റെ സെര്‍വറില്‍ സൂക്ഷിക്കുകയാണെന്നതിനെ ചൊല്ലി വിവാദങ്ങളുണ്ടായിരുന്നു. രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്ന വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന കാരണമാണ് റഷ്യന്‍ ഫേസ്ആപ്പിനെ ഭീഷണിയായി അവതരിപ്പിക്കാന്‍ അമേരിക്കന്‍ ഏജന്‍സി മുന്നോട്ടുവച്ചത്.
ഈ ആഴ്ച്ച തന്നെ വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്ന ലേഖനവും ഫേസ്ആപ് സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഉപഭോക്താക്കളുടെ വിവരങ്ങള്‍ റഷ്യന്‍ അധികൃതര്‍ക്ക് കൈമാറുന്നില്ലെന്ന് ഫേസ്ആപ്പ് ഉടമ യറോസ്ലാവ് ഗോന്ചറോവ് പലകുറി വ്യക്തമാക്കിയിട്ടുണ്ട്. ചിത്രങ്ങള്‍ എഡിറ്റു ചെയ്യാന്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നുമാണ് ഫേസ്ആപ്പ് ഉടമ വിശദീകരിച്ചിട്ടുള്ളത്. എന്നാല്‍ ആപ് ഡിലീറ്റ് ചെയ്താല്‍ പോലും ഡൗണ്‍ലോഡ് ചെയ്തവര്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഫേസ്ആപ്പിന്റെ ക്ലൗഡ് സര്‍വറിലുണ്ടാവുമെന്ന ആശങ്കയാണ് വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖനം പങ്കുവെക്കുന്നത്. മാത്രമല്ല ശേഖരിക്കുന്ന വിവരങ്ങളും ചിത്രങ്ങളും എന്തു ചെയ്യുന്നുവെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്കാന് ഇതുവരെ ഫേസ്ആപ്പ് ഉടമകള്‍ തയ്യാറായിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക