അടിമാലി: കട്ടപ്പനയിൽ സ്ത്രീയെ കുഴിച്ചിട്ടനിലയിലും അടിമാലിയിൽ യുവാവിനെ ഓടയിൽ മരിച്ചനിലയിലും കണ്ടെത്തി. അടിമാലി ആനച്ചാൽ ആമക്കണ്ടം ട്രൈബൽ സെറ്റിൽമെന്റ് പുത്തൻപുരയ്ക്കൽ തങ്കച്ചന്റെ മകൻ മോഹനന്റെ (30) മൃതദേഹമാണ് സെറ്റിൽമെന്റ് റോഡരികിലെ ഓടയിൽ കണ്ടെത്തിയത്.
കട്ടപ്പന കുരിശുപള്ളി കുന്തളംപാറ പ്രിയദർശിനി എസ്സി കോളനിയിലെ കുര്യാലിൽ കാമാക്ഷിയുടെ വീട്ടുവളപ്പിലാണ് സ്ത്രീയുടെ മൃതദേഹം സാരിയിൽ പൊതിഞ്ഞു കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. കാമാക്ഷിയുടെ ഭാര്യ അമ്മിണിയെ(65) ജൂൺ 7 മുതൽ കാണാതായിരുന്നതിനാൽ അവരുടെ മൃതദേഹമാണെന്നാണു നിഗമനം.
ജീർണിച്ചു തുടങ്ങിയതിനാൽ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ലോക്ഡൗണിനു മുൻപ് ഭർത്താവ് കാമാക്ഷി തമിഴ്നാട്ടിലേക്കു പോയതിനാൽ ഭാര്യ അമ്മിണി ഒറ്റയ്ക്കാണു വീട്ടിൽ കഴിഞ്ഞിരുന്നത്.
ജൂണിൽ അമ്മിണിയെ കാണാതായെങ്കിലും തമിഴ്നാട്ടിലേക്കു പോകുമെന്നു പറഞ്ഞിരുന്നതിനാൽ നാട്ടുകാരും സംശയിച്ചില്ല. എന്നാൽ മൊബൈൽ ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ, സഹോദരിയുടെ മകൻ മൂലമറ്റത്തു നിന്നെത്തി ഈ മാസം 8ന് കട്ടപ്പന പൊലീസിൽ പരാതി നൽകി.
പൊലീസ് അന്വേഷണത്തിൽ പുരയിടത്തിൽ മണ്ണ് ഇളകിക്കിടക്കുന്നതു ശ്രദ്ധയിൽപെടുകയും ദുർഗന്ധം അനുഭവപ്പെടുകയും ചെയ്തു. ഇവിടെ കുഴിച്ചു നോക്കിയപ്പോഴാണ് ഒരടി മാത്രം താഴ്ചയിൽ സാരിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക