പ്രായോഗികമായ പ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്ത് മാത്രമേ കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണിനെ കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും തൊഴിലിലും സമ്പദ് വ്യവസ്ഥയിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കൂടി കണക്കിലെടുത്തേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളൂവെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
അതേസമയം കൊവിഡ് വല്ലാതെ പടരുന്ന സാഹചര്യം വരികയാണെങ്കില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടി വരുമെന്നും ഇക്കാര്യമെല്ലാം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ അകലം പാലിക്കുന്നതില്‍ സംഭവിച്ച വീഴ്ചയെ തുടര്‍ന്നാണ് സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്ന സ്ഥിതി വന്നത്. ഇതില്‍ നമ്മള് ഓരോരുത്തരും മാതൃക കാണിക്കേണ്ടതുണ്ട്. സാമൂഹ്യ അകലം പാലിക്കേണ്ടതില്ല എന്ന സന്ദേശം സമൂഹത്തിന് നല്‍കുന്നതായിരുന്നു ബി.ജെ.പിയും കോണ്‍ഗ്രസും നടത്തിയ സമരങ്ങള്‍.
സമുന്നതരായ നേതാക്കള്‍ തന്നെ കൂടിയിരുന്ന് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ജനങ്ങള്‍ കണ്ടിരിക്കുമ്പോള്‍ അകലം പാലിക്കേണ്ടതില്ല എന്ന സന്ദേശമാണ് ജനങ്ങള്‍ക്ക് ലഭിച്ചത്.
നേരത്തെയുണ്ടായിരുന്ന ജാഗ്രത നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. എന്നാല്‍ അത് വീണ്ടെടുക്കണം. ഒരു വീഴ്ചയും ഇക്കാര്യത്തില്‍ ഉണ്ടാകാന്‍ പാടില്ല. സര്‍ക്കാരിന്റെ എല്ലാ നിര്‍ദേശവും കര്‍ശനമായി നടപ്പില്‍ വരുത്തി മാത്രമേ ഇതിനെ നേരിടാന്‍ കഴിയുകയുള്ളൂ.
ഓരോ പ്രദേശത്തേയും പ്രതിരോധ പ്രവര്‍ത്തനത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ പ്രാദേശികമായി മുന്നിട്ടിറങ്ങണം. മുഴുവന്‍ വീടുകളുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ശ്രദ്ധ വേണമെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക