കോയമ്പത്തൂര്‍: തട്ടിപ്പ് കേസില്‍ നിന്ന് രക്ഷപെടാന്‍ യുവതിയെ കൊന്നു വ്യാജ മരണ സര്ട്ടിഫിക്കറ്റുണ്ടാക്കിയ കേസില്‍ അഭിഭാഷകനും ഭാര്യയ്ക്കും ഇരട്ട ജീവപര്യന്തം. കോയമ്പത്തൂര്‍ സ്വദേശികളെയാണ് ഒന്‍പതു വര്‍ഷത്തിനു ശേഷം ശിക്ഷിച്ചത്. ഭാര്യ സാമ്പത്തിക തട്ടിപ്പില്‍ പ്രതിയായതോടെ വിവാഹ മോചനം തേടിയെത്തിയ യുവതിയെ കൊന്ന് ഭാര്യയുടെ പേരില്‍ മരണസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചുള്ള ആള്‍മാറാട്ടമാണ് പൊളിഞ്ഞത്.
കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ കോടതി വിധി പറഞ്ഞ കൊലക്കേസിന്റെ പിന്നാമ്പുറം അറിയുമ്പോള്‍ സിനിമ കഥകള്‍ പോലും തോറ്റുപോകും. 2013 ല്‍ അഭിഭാഷകനായ രാജവേലുവും ഭാര്യ മനോഹര മോഹനും ഒരു വസ്തു റജിസ്റ്റര്‍ ചെയ്യാന്‍ റജിസ്റ്റര്‍ ഓഫിസിലെത്തുന്നതോടെയാണു കഥകളുടെ തുടക്കം.
അഭിഭാഷകന്റെ ഭാര്യ രണ്ടു വര്‍ഷം മരിച്ചതാണെന്നു തെളിയിക്കുന്ന മരണ സര്‍ട്ടിഫിക്കറ്റ് റജിസ്ട്രാര്‍ക്ക് ആരോ അയച്ചുനല്‍കി. ഇതിനെതിരെ രാജവേൽ മുന്‍സിഫ് കോടതിയെ സമീപിച്ചു സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിച്ചു. പക്ഷേ കഥയിലെ ട്വിസ്റ്റ് ഇനിയാണ്.
റദ്ദാക്കിയ മരണസര്‍ട്ടിഫിക്കറ്റിനെ കുറിച്ചു പൊലീസ് അന്വേഷണം ഇതിനകം അന്വേഷണം തുടങ്ങിയിരുന്നു. ആത്തുപാളയം വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്കാരം നടന്നത്. ഇവിടെയെത്തിയ പൊലീസ് ഈ പേരില്‍ ഒരാളെ സംസ്കരിച്ചതായി സ്ഥിരീകരിച്ചു. റജിസ്റ്ററില്‍ ഒപ്പിട്ട പി.പളനിസാമിയെന്നയാളെ പിടികൂടിയതോടെ ആസൂത്രിത കൊലപാതകത്തിന്റെ ചുരുള്‍ അഴിയാന്‍ തുടങ്ങി.
പളനിസാമിയുടെ സഹായത്തോടെ രാജവേലുവും ഭാര്യ മനോഹര മോഹനുമാണു കൊലപാതകം നടത്തിയത്. മനോഹര ഒഡിഷയില്‍ 12 കോടിയുടെ തട്ടിപ്പ് കേസില്‍ പ്രതിയായിരുന്നു. ഈ കേസില്‍ നിന്ന് രക്ഷപെടാന്‍ വിവാഹമോചന ഹര്‍ജി തയാറാക്കാനായി രാജവേലിന്റെ ഓഫിസിലെത്തിയ അമാവാസിയെന്ന സ്ത്രീയെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു.
പിന്നീട് മൃതദേഹം രാജവേലിന്റെ നഗരത്തിനു പുറത്ത് നിര്‍മാണം നടക്കുന്ന വീട്ടിലെത്തിച്ചു. ഹൃദായാഘാതം മൂലം ഭാര്യ മരിച്ചെന്ന് അയല്‍വാസികളെ വിശ്വസിപ്പിച്ചു.ഒരു ഡോക്ടറെയെത്തിച്ചു ഹൃദയാഘാതം മൂലം മനോഹര മരിച്ചെന്നു സ്ഥിരീകരിക്കുന്ന രേഖകളുണ്ടാക്കി. ഇതുപയോഗിച്ച് കോര്‍പറേഷനില്‍ നിന്ന് മനോഹരയുടെ പേരില്‍ മരണ സര്‍ട്ടിഫിക്കറ്റും നേടി. ഇവ ഒഡീഷ പൊലീസില്‍ ഹാജരാക്കി കേസില്‍ നിന്നും രക്ഷപെട്ടു നില്‍ക്കുന്നതിനിടെയാണു വസ്തു റജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചതും പിടിയിലായതും.
രാജവേലു, ഭാര്യ മനോഹര മോഹന്‍, ഡ്രൈവര്‍ പി.പളനിസാമി എന്നിവർക്ക് ഇരട്ട ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. 2011 ല്‍ കാണാതായെന്ന പരാതി നല്കിയ അമാവാസിയുടെ കുടുംബം മൂവരുടെയും അറസ്റ്റോടെയാണ് കൊലപാതക വിവരം അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക