നടി അനാര്‍ക്കലി മരക്കാറുടെ കാളി ഫോട്ടോഷൂട്ട് ഏറെ വിവാദമായിരുന്നു. കാളി ഹൈന്ദവ ദൈവത്തെ ആധാരമാക്കി ഒരുക്കിയ ഫോട്ടോഷൂട്ടിനെതിരെ രാഷ്ട്രീയ പാര്‍ട്ടിയും ഹിന്ദു മതവിഭാഗവും രംഗത്തെത്തിയിരുന്നു. പിന്നാലെ താരം മാപ്പ് പറഞ്ഞ് ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ആ സംഭവം തന്നെ വല്ലാതെ അലട്ടിയിരുന്നുവെന്ന് അനാര്‍ക്കലി.
ഫോട്ടോഷൂട്ട് പ്രചരിച്ചതോടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരു മതവിഭാഗവും തനിക്കെതിരെ നീങ്ങി. സുഹൃത്തായ മഹാദേവന് തമ്പി ഒരുക്കിയ ഫോട്ടോഷൂട്ട് ആയിരുന്നു അത്. ചില സുഹൃത്തുക്കള്‍, ചില ദളിത് ആക്ടിവിസ്റ്റുകള്‍ ഒക്കെ വിളിച്ചു അനാര്‍ക്കലി ഇത് ചെയ്യുമെന്ന് കരുതിയില്ല എന്ന് പറഞ്ഞതായി അനാര്‍ക്കലി ജോഷ് ടോക്സ് എന്ന പരിപാടിയില്‍ പറഞ്ഞു.
തന്റെ അമ്മയും സഹോദരിയും എതിരഭിപ്രായം പറഞ്ഞു. പിന്നീട് ഒരു മാപ്പ് എഴുതി ഫെയ്സ്ബുക്കില്‍ ഇട്ടു. ഈ സംഭവം കുറച്ചു നാള് വല്ലാതെ അലട്ടിയിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ അതില്‍ നിന്നും കരകയറി. ആ സംഭവം മറക്കാനും മറ്റു ചിലതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രദ്ധിച്ചു. കാരണം ദുഃഖിച്ചിരുന്നിട്ടു കാര്യമില്ല ജീവിതം മുന്നോട്ടു പോവുക തന്നെ വേണം എന്നാണ് താരം പറയുന്നത്.
ഫോട്ടോഷൂട്ടിന് ആദ്യം തന്നോടു പറഞ്ഞിരുന്ന വിഷയം മറ്റൊന്നായിരുന്നു. പിന്നീട് മാറ്റം വരുത്തിയപ്പോഴും തനിക്ക് അവരോട് പറ്റില്ലെന്നു പറയാന്‍ സാധിച്ചില്ല. തനിക്കു തെറ്റു പറ്റിപ്പോയെന്നും ഇനി ഇത്തരം തെറ്റുകള്‍ മനഃപൂര്‍വം തന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും അനാര്‍ക്കലി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക