ജന്മഭൂമി ദിനപത്രത്തില്‍ വന്ന തന്റെ ചരമവാര്‍ത്ത അവര്‍ മനപ്പൂര്‍വ്വം ചെയ്തതാണെന്നും അതില്‍ തര്‍ക്കമില്ലെന്നും നാട്ടിക മണ്ഡലം സിപിഐ സ്ഥാനാര്‍ത്ഥി സിസി മുകുന്ദന്.
വ്യാജവാര്ത്തയോടെ തന്റെ കുടുംബം മാനസികമായി തളര്‍ന്നു. ജന്മഭൂമി നടപടിയില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും സിസി മുകുന്ദന് പറഞ്ഞു.
”ജന്മഭൂമി വാര്‍ത്തയോടെ ഞാനും കുടുംബവും മാനസികമായി തളര്‍ന്നു. ജന്മഭൂമി നടപടിയില്‍ പ്രതിഷേധമുണ്ട്. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് മറ്റ് നടപടികള്‍ സ്വീകരിക്കും. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തുന്നത് വരെ മുന്നോട്ട് പോകും. ചരമവാര്‍ത്ത മനപ്പൂര്‍വ്വം ചെയ്തതാണ്. അതില്‍ തര്‍ക്കമില്ല. തെരഞ്ഞെടുപ്പ് പ്രചാരണം നല്ല രീതിയില്‍ മുന്നോട്ട് പോകുകയായിരുന്നു, അത് തകര്‍ക്കാനാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ഞാന്‍ പ്രസംഗിക്കുന്നത് മരിച്ച സ്ഥാനാര്‍ത്ഥിയാണ് പ്രസംഗിക്കുന്നതെന്ന് പറഞ്ഞാണ്. പുതിയ ജീവന് എനിക്ക് നിങ്ങള്‍ നല്‍കണം.”
ചരമവാര്‍ത്ത മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. വ്യാജ വാര്‍ത്തക്കെതിരെ സിസി മുകുന്ദനും പാര്‍ട്ടി നേതൃത്വവും നിയമനടപടി സ്വീകരിക്കുമെന്നും സിപിഐ വ്യക്തമാക്കി. സിസി മുകുന്ദന്റെ ഫോട്ടോ സഹിതമാണ് ജന്മഭൂമിയുടെ പത്രത്തില്‍ ചരമ വാര്‍ത്ത വന്നത്.
ചരമ വാര്‍ത്ത ബോധപൂര്‍വ്വം ചമച്ചതാണെന്നും വ്യാജവാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെ പ്രസിദ്ധീകരിച്ച ജന്മഭൂമി പത്രത്തിന്റെ അധികാരികള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്നും സിപിഐ ആരോപിച്ചു.
വ്യാജ വാര്‍ത്തക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം പരാതി നല്‍കിയതായും തെരഞ്ഞെടുപ്പ് കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും സിപിഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക