കൊച്ചി: മരണ മുനമ്പായി കൊച്ചിയിലെ ഗോശ്രീപാലം. ഇന്ന് ഒറ്റ ദിവസം മാത്രം മൂന്ന് മരണങ്ങളാണ് ഗോശ്രീപാലത്തിൽ വെച്ച് സംഭവിച്ചത്. കൊവിഡ് ബാധിതനായതിന്റെ നിരാശയിൽ ആത്മഹത്യ ചെയ്ത മുളവുകാട് സ്വദേശി വിജയൻ, കുടുംബപ്രശ്നം കാരണം കായലിലേക്ക് ചാടിയ പള്ളിപ്പുറം സ്വദേശി ബ്രയോണ മരിയോ എന്നിവരെ കൂടാതെ ഒരു അഞ്ജാത മൃതദേഹവും ഗോശ്രീ പാലത്തിന് കീഴെ കണ്ടെത്തി.
കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ഓട്ടോ ഡ്രൈവറായ വിജയൻ ഗോശ്രീ പാലത്തിൽ തൂങ്ങി മരിച്ചത്. രോഗവിവരം അറിഞ്ഞത് മുതൽ വിജയൻ ആശങ്കയിലായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. രാത്രി മുതൽ ഇയാളെ കാണാനില്ലായിരുന്നു. പുലർച്ചെ പാലത്തിൽ നിന്ന് കയർ താഴേക്ക് കെട്ടി തൂങ്ങിയ നിലയിൽ വിജയന്റെ മൃതദേഹം നാട്ടുകാരാണ് ആദ്യം കണ്ടത്.
പൊലീസെത്തി വിജയന്റെ മൃതദേഹം കയറിൽ നിന്ന് മാറ്റി മുകളിലോട്ട് എത്തിക്കുന്നതിനിടെയാണ് ഒരു യുവതി പാലത്തിന്റെ ഒരു വശത്തേക്ക് കരഞ്ഞുകൊണ്ട് ഓടി പോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.പൊലീസും,നാട്ടുകാരും ഓടി എത്തിയപ്പോഴേക്കും ഇരുപത്തിയാറ് വയസ്സുകാരി ബ്രയോണ മരിയ പാലത്തിന്റെ മുകളിൽ നിന്ന് കായലിലേക്ക് ചാടിയിരുന്നു. നാട്ടുകാരനായ അജിത്ത് കൂടെ ചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
പള്ളിപ്പുറം സ്വദേശിനിയായ ബ്രയോണ കുടുംബ വഴക്കിൽ മനം മടുത്ത് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം. രാവിലെ ഡി.പി.വേൾഡിനോട് ചേർന്ന് അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് മരണവും തമ്മിൽബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക