കണ്ണൂര്‍ :തെക്കുകിഴക്കന്‍ അറബിക്കടലില്‍ മെയ് 15 മുതല്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ അതി ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നുമുള്ള കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയുടെ തീരദേശ മേഖലകളില്‍ മുന്‍കരുതലുകള്‍ ശക്തമാക്കി. ദുരന്ത സാധ്യത മുന്നില്‍ കണ്ട് താലൂക്ക്തല കണ്ട്രോള് റൂമുകളും തുറന്നിട്ടുണ്ട്. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ഓരോ വില്ലേജിലും ഡെപ്യൂട്ടി തഹസില്‍മാര്‍ക്ക് ചുമതല നല്‍കിക്കൊണ്ട് പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് തയ്യാറെടുപ്പുകള്‍ നടത്തിയത്. പൊതു ജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വാഹന സൗകര്യം, ഫയര്‍ ഫോഴ്സ്, മറ്റ് അടിയന്തര സൗകര്യങ്ങള്‍ എന്നിവ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
കണ്ണൂര്‍ താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ അടിയന്തര സാചര്യത്തില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനായി 84ഓളം കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായി വന്നാല്‍ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കണ്ണൂര്‍ താലൂക്ക് കണ്ട്രോള് റൂം നമ്പര്‍: 04972 704969.
മെയ് 11ന് തലായി കടപ്പുറത്തു നിന്നും മത്സ്യ ബന്ധനത്തിനു പോയ തിരുവനന്തപുരം സ്വദേശികളായ മൂന്നുപേര്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഇവര്‍ പോയ ബോട്ടില്‍ വയര്‍ലെസ് സംവിധാനം ഇല്ലാത്തത്തിനാല്‍ യാതൊരു വിധ ആശയ വിനിമയത്തിനും സാധിച്ചിട്ടില്ല. തിരച്ചിലിന് കോസ്റ്റ് ഗാര്‍ഡിന്റെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് തഹസീല്‍ദാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക