ഇന്ത്യയിൽ കോവിഡ് രോഗികൾക്കിടയിൽ മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് വ്യാപിക്കുകയാണ്. ഇതിനിടയിൽ, കോവിഡ് ഇല്ലാത്തവർക്കും ഇത് ബാധിക്കാമെന്നും പ്രമേഹ രോഗികൾ കൂടുതൽ ശ്രദ്ധിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കോവിഡിനു മുൻപേ തന്നെ ബ്ലാക്ക് ഫംഗസ് ഉണ്ടായിരുന്നു. പ്രമേഹരോഗികളിൽ പ്രത്യേകിച്ച് അനിയന്ത്രിതമായ പ്രമേഹം ഉള്ളവരിലാണ് ഇത് ബാധിക്കാൻ സാധ്യത കൂടുതൽ. പ്രമേഹത്തോടൊപ്പം മറ്റ് രോഗങ്ങൾ ഉള്ളവരിലും ബ്ലാക്ക് ഫംഗസ് വരാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് 700 – 800 എത്തുന്ന അവസ്ഥയാണ് ഡയബറ്റിക് കീറ്റോ അസിഡോസിസ്. ഈ അവസ്ഥയിൽ ഉള്ളവരിൽ കുട്ടിയെന്നോ മുതിർന്നവരെന്നോ ഭേദമില്ലാതെ ബ്ലാക്ക് ഫംഗസ് ബാധിക്കാം. നീതി ആയോഗ് അംഗമായ ഡോ. വി. കെ. പോൾ പറയുന്നു.
ന്യുമോണിയ പോലുള്ള രോഗങ്ങൾ ഈ അവസ്ഥ മൂർച്ഛിക്കാൻ കാരണമാകും. ഇപ്പോൾ ഉള്ള കോവിഡ് ബാധ സ്ഥിതി ഗുരുതരമാക്കുന്നു. സ്റ്റിറോയിഡിന്റെ ഉപയോഗവും കൂടിയാകുമ്പോൾ കോവിഡ് ഇല്ലാത്തവർക്കും, മറ്റ് രോഗാവസ്ഥകൾ ഉണ്ടെങ്കിൽ ബ്ലാക്ക് ഫംഗസ് ബാധിക്കാം.
ആരോഗ്യവാന്മാരായ ആളുകൾ ബ്ലാക്ക് ഫംഗസ് വരുമെന്ന ഭീതി വേണ്ടെന്നും പ്രതിരോധശക്തി കുറഞ്ഞവർക്കാണ് റിസ്ക് കൂടുതൽ എന്നും AIIMS – ലെ ഡോ. നിഖിൽ ടണ്ഡൻ പറയുന്നു.
ആദ്യ തരംഗത്തെ അപേക്ഷിച്ച് കോവിഡിന്റെ രണ്ടാം തരംഗം രോഗപ്രതിരോധ ശക്തി ക്ഷയിപ്പിക്കുകയും മ്യൂക്കർ മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ബാധ നിരവധി പേരിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. ഈ ഘട്ടത്തിൽ സ്റ്റിറോയിഡ് ഉപയോഗവും കൂടി.
ഹരിയാനയിൽ മാത്രം 398 പേരിലാണ് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ ബ്ലാക്ക് ഫംഗസ് ബാധിച്ചു മരണവും റിപ്പോർട്ട് ചെയ്തിരുന്നു.
ഉത്തരാഖണ്ഡ് ആകട്ടെ മ്യൂക്കർ മൈക്കോസിസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. ഇതിനിടയിൽ മധ്യപ്രദേശിൽ വൈറ്റ് ഫംഗസ് ബാധയും റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഇത് സാധാരണവും സുഖപ്പെടുത്താവുന്നതുമാണെന്ന് ഡോക്ടർമാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക