തിരുവനന്തപുരം: പെൺകുട്ടികൾക്ക് സ്ത്രീധന പീഡനം കാരണം ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാരകാര്യമല്ലെന്നും അത്തരം വിഷയങ്ങൾ ഗൗരവമായി കണ്ട് കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുംമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വനിതകൾ നേരിടുന്ന സൈബർ ആക്രമണങ്ങൾ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഈസ് ഓൺലൈൻ (https://keralapolice.gov.in/page/aparjitha-is-online) എന്ന സംവിധാനം സജ്ജമാണ്. സ്ത്രീധനവുമയി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പരാതികൾ നൽകുന്നതിനും ഇനിയങ്ങോട്ട് ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇത്തരം പരാതികൾ ഉള്ളവർക്ക് [email protected] എന്ന വിലാസത്തിലേക്ക് മെയിൽ അയക്കാം. 9497996992 എന്ന മൊബൈൽ നമ്പർ ജൂൺ 23 മുതൽ നിലവിൽ വരും. കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പരാതി നൽകാം. ഇതിനായി 9497900999, 9497900286 എന്നീ നമ്പറുകൾ ഉപയോഗിക്കാം.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രതിസന്ധികളും അന്വേഷിക്കുന്നതിന് പത്തനംതിട്ട പൊലീസ് മേധാവി ആർ നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസറായി നിയോഗിച്ചു. 9497999955 എന്ന നമ്പറിൽ നാളെ മുതൽ പരാതികൾ അറിയിക്കാം. ഏത് പ്രായത്തിലുമുള്ള വനിതകൾ നൽകുന്ന പരാതികളിലും പ്രഥമ പരിഗണന നൽകി പരിഹാരമുണ്ടാക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക