ചണ്ഡീഗഡ്: ലുധിയാനയില്‍ ലോണെടുത്ത പണം തിരിച്ചടക്കാനായി മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്ന് പണം തട്ടാന്‍ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് ഒന്‍പത് വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നു. സംഭവത്തില്‍ 27 വയസുള്ള അമ്മ പിങ്കി, 31 വയസുള്ള രണ്ടാനച്ഛന് നരീന്ദര്‍പാല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്‍പതു വയസുകാരി ഭാരതിയെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കുട്ടിയുടെ പേരില്‍ 2018ല്‍ രണ്ടരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു. ഇത് തട്ടിയെടുക്കുന്നതിന്റെ ഭാഗമായാണ് കൊലപാതകം എന്ന് പൊലീസ് പറയുന്നു.
2019ല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് മൂന്ന് ലക്ഷം രൂപയ്ക്ക് ഇരുവരും സ്ഥലം വാങ്ങിയിരുന്നു. വിവിധ തവണകളായി ഒന്നരലക്ഷം രൂപ മടക്കിനല്‍കി. എന്നാല്‍ അവശേഷിക്കുന്ന പണം നല്കാന് മാര്‍ഗമില്ലാതായി. തുടര്‍ന്ന് മകളെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കാലിത്തീറ്റ ഫാക്ടറിയുടെ ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിക്കുന്നത്. ഉറക്കത്തില്‍ ഭാരതിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാവിലെ കുട്ടിയെ ഇവര്‍ ആശുപത്രിയില്‍ കൊണ്ടുപോയി.
കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു എന്നായിരുന്നു ഇരുവരുടെയും വിശദീകരണം. എന്നാല്‍ കുട്ടിക്ക് മരണം സംഭവിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. ഭാരതിയെ നരീന്ദര്‍പാലിന് ഇഷ്ടമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക