തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത സിക്ക വൈറസിനെതിരെ എല്ലാ ജില്ലകൾക്കും അതീവ ജാഗ്രതാ നിർദേശം നൽകി സംസ്ഥാന സർക്കാർ. രോഗംപരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് കൂടുതലാണെന്നത് ആശങ്കയാണെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഗർഭിണികൾ കൂടുതൽ മുൻകരുതലെടുക്കണമെന്നാണ് നിർദേശം.
2017ലാണ് ഇന്ത്യയിൽ ആദ്യമായി അഹമ്മദാബാദിൽ സിക്ക വൈറസ് റിപ്പോർട്ട് ചെയ്തത്. പകൽ സമയങ്ങളിൽ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് സിക്ക രോഗവാഹകർ. രക്തദാനം, ലൈംഗിക ബന്ധം എന്നിവ വഴിയും ഈ രോഗം പകരാം. എന്നാൽ ഇത് മരണകാരണമായ രോഗമല്ല. മരുന്നില്ലാത്ത അസുഖത്തിന് കൊതുകു കടിയേൽക്കാതെ നോക്കുകയാണ് പ്രതിരോധ മാർഗം.
1947ൽ ഉഗാണ്ടയിലെ സിക്ക വനാന്തരങ്ങളിലെ കുരങ്ങുകളിലാണ് ഈ വൈറസ് സാന്നിദ്ധ്യം ആദ്യമായി കണ്ടെത്തിയത്. 2015ൽ ബ്രസീലിൽ പടർന്ന രോഗം തൊട്ടടുത്ത വർഷം നടന്ന റിയോ ഒളിമ്ബിക്സിന് ഭീഷണിയായതോടെയാണ് ലോക രാജ്യങ്ങളുടെ ശ്രദ്ധയിൽ വരുന്നത്.
ഇന്നലെ തിരുവനന്തപുരം നഗരസഭാ പരിധിയിലെ 13 പേർക്കാണ് സിക്ക വൈറസ് ബാധിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയവർക്ക് ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാൽ ഇവർക്ക് ഈ അസുഖങ്ങളല്ലെന്ന് വ്യക്തമായതോടെയാണ് സ്രവ സാംപിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്കയച്ചത്.
ഗർഭിണികളിൽ സിക്ക ബാധിച്ചാൽ തല ചെറുതായ അവസ്ഥയിൽ കുഞ്ഞുങ്ങൾ ജനിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. കുട്ടികളിലും മുതിർന്നവരിലും നാഡീസംബന്ധമായ തകരാറുകളും സിക്ക മൂലം ഉണ്ടാകാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക