അപൂർവ ജനിതകരോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫിയ്ക്കുള്ള മരുന്നിന്റെ ഇറക്കുമതി തീരുവയില്‍ ഇളവ് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. രോഗം ബാധിച്ച കണ്ണൂര്‍ സ്വദേശിയായ മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയില്‍ ഇളവ് അഭ്യര്‍ത്ഥിച്ചാണ് കത്തെഴുതിയിരിക്കുന്നത്. ഒന്നര വയസ്സുകാരന് മുഹമ്മദിനായി കേരളമൊന്നാകെ കൈകോർത്തിരുന്നു. നേരത്തെ ഇതേ സാഹചര്യത്തിൽ മുംബൈ സ്വദേശിയായ കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നൽകിയ ഇളവ് ഓർമ്മപ്പെടുത്തിയാണ് മുഖ്യമന്ത്രി കത്തെഴുതിയിരിക്കുന്നത്.
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് ആറുകോടിയോളം രൂപയാണ് ഇറക്കുമതി തീരുവയായി നല്‍കേണ്ടത്. മരുന്നിനു തന്നെ 18 കോടി രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ സഹായം അഭ്യർഥിച്ചിരിക്കുന്നത്. മരുന്ന് വാങ്ങുന്നതിനായി കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവയിൽ ഇളവ് നൽകുമെന്ന പ്രതീക്ഷയിൽ കൂടിയാണിപ്പോൾ കേരളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക