സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് എംകെ മുനീർ. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗണും മറ്റുള്ള ദിവസങ്ങളിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയത്. എന്നാൽ ഇതൊഴിവാക്കണമെന്നാണ് മുനീറിന്റെ ആവശ്യം. ആഴ്ചയില്‍ മൂന്നു ദിവസം വ്യാപാരാസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണമായി അടച്ചിടുന്നതുമെല്ലാം അശാസ്ത്രീയമാണ്. കടകൾ കുറച്ച് നേരം മാത്രമേ തുറക്കുന്നുള്ളുവെങ്കിൽ ഇത് ആൾക്കൂട്ടങ്ങൾ വർധിക്കുവാൻ തന്നെയാണ് ഇടവരുത്തുക എന്ന് എംകെ മുനീർ വ്യക്തമാക്കി.
എല്ലാ ദിവസവും എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതു വഴി വ്യാപാരസ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ കഴിയും. ബാങ്കുകള്‍ ആഴ്ചയില്‍ മൂന്നു ദിവസം പ്രവര്‍ത്തിക്കുന്നത്. എല്ലാ ദിവസവും പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവിടെയും ആള്‍ക്കൂട്ടം ഒഴിവാക്കുവാൻ സാധിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ലോക്ക് ഡൗണ്‍ പരിഷ്കാരം മൂലം വെള്ളിയാഴ്ചകളില്‍ നിരത്തുകളില്‍ അഭൂതപൂര്‍വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വ്യാപാര സ്ഥാപനങ്ങളിലും, ബാങ്കുകളിലും, ഇതര സ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം ഒഴിവാക്കി എല്ലാ ദിവസവും കൂടുതല്‍ സമയം തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക