മുംബൈ: കൊര്‍ഡിലിയ ക്രൂസിന്റെ ആഢംബര കപ്പല്‍ എംവി എംപ്രസ് ആണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ അടക്കം നിറഞ്ഞുനില്ക്കുന്നത്. മുംബൈ തീരത്ത് ലഹരി പാര്‍ട്ടിയുടെ (Rave Party) പേരില്‍ ഈ കപ്പലില്‍ നിന്നാണ് 11 പേരെ ദേശീയ ലഹരിമരുന്ന് ബ്യൂറോ ((Narcotics Control Bureau/ NCB/ എന്‍സിബി) അറസ്റ്റ് ചെയ്തത്. ഇതില്‍ ബോളുവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് (Aryan Khan) ഉള്‍പ്പെട്ടതോടെയാണ് വന്‍ വാര്‍ത്തയായി മാറിയത്.
എംപി എംപ്രസ് ഒഴുകുന്ന കൊട്ടാരം എന്ന് വിശേഷിപ്പിക്കാവുന്ന ആഡംബര നൗകയാണ്. ഇന്ത്യയിലെ അഭ്യന്തര ടൂറിസ്റ്റുകളെ വഹിച്ച് ഇന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര. സെപ്തംബര്‍ 22ന് കൊച്ചി തീരത്തും ഈ ആഢംബര കപ്പല്‍ എത്തിയിരുന്നു.
കൊച്ചിയില്‍ ഈ കപ്പല്‍ എത്തിയപ്പോള്‍ 1200 യാത്രക്കാരാണ് ഇതില്‍ ഉണ്ടായിരുന്നത്. 11 ഡെക്കുകളിലായി 769 ക്യാബിനുകള്‍ ഈ കപ്പിലില്‍ ഉണ്ട്. സ്വിമ്മിംഗ് പൂള്, 3 ഭക്ഷണശാലകള്‍, 5 ബാറുകള്‍, വ്യായാമ കേന്ദ്രങ്ങള്‍, സ്പാ, തിയറ്റര്‍, കാസിനോ, നൈറ്റ് ക്ലബ്, ഡിജെ പാര്‍ട്ടികള്‍, ഷോപ്പിംഗ് സെന്റര്‍ എന്നിവയെല്ലാം ഈ കപ്പലില്‍ ഉണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ കപ്പല്‍ കൊച്ചിവിട്ടത്. പിന്നീടാണ് മുംബൈയില്‍ എത്തിയത്.
കോര്‍ഡില ക്രൂസ് ഈ ആഢംബര കപ്പല്‍ ഉദ്ഘാടനം ചെയ്തിട്ട് അധികകാലം ആയിട്ടില്ല. കടലിലൂടെയാണ് സഞ്ചാരം എന്നതാണ് ലഹരിമരുന്ന് പാര്‍ട്ടികളുടെ സുരക്ഷിതയിടമായി ഇത് മാറിയത് എന്നാണ് അന്വേഷകര്‍ പറയുന്നത്. ഇത്തരം കടല്‍ മധ്യത്തിലെ ലഹരിപാര്‍ട്ടികളില്‍ ഒരാളുടെ ടിക്കറ്റ് വില 80,000 രൂപയോളമാണ് എന്നാണ് എന്‍സിബി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് സംഘാടനം. മുംബൈയില്‍ എന്‍സിബിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നീക്കം. പിടിയിലായ 11 പേരില്‍ മൂന്നുപേര്‍ യുവതികളാണ്. ഇവരില്‍ നിന്നും ലഭിക്കുന്ന വിവരത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും എന്നാണ് വിവരം.
ആര്യന് ഖാന് അറസ്റ്റില്‍
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ (Rave Party) നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (Narcotics Control Bureau/ NCB/ എന്‍സിബി) കസ്റ്റഡിയിലെടുത്ത ആര്യന് ഖാന്റെ (Aryan Khan) അറസ്റ്റ് രേഖപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന മറ്റ് ഏഴ് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇവരെ വൈദ്യ പരിശോധനക്കായി കൊണ്ടുപോയിരിക്കുകയാണ്. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനാണ് ആര്യൻ. എട്ട് പേരാണ് കേസിൽ എന്‍സിബിയുടെ കസ്റ്റഡിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക