ദക്ഷിണ കൊറിയയില്‍ കാര്‍ഷികവൃത്തിയ്ക്കായി അപേക്ഷിച്ചത് 5000ത്തിലധികം ആളുകൾ. പത്താം ക്ലാസ് യോഗ്യത ആവശ്യപ്പെട്ടുള്ള തസ്തികയിലേക്ക് അപേക്ഷിച്ചത് ഡിഗ്രിയും പിജിയും ഉള്ളവര്‍ വരെയാണ്. അപേക്ഷകര്‍ 5000 കവിഞ്ഞതോടെ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡെപെക് രജിസ്ട്രേഷന് അവസാനിപ്പിച്ചു. ആദ്യഘട്ടത്തില്‍ നൂറു പേര്‍ക്കാണ് അവസരമുള്ളത്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുമെന്ന് ഒഡെപെക് അറിയിച്ചു.
ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായുള്ള മേഖലയില്‍ ഉള്ളിക്കൃഷിക്കായി കരാറടിസ്ഥാനത്തിലാണ് കേരളത്തില്‍ നിന്ന് ആളുകളെ വിളിച്ചിരുന്നത്. ഏകദേശം ഒരു ലക്ഷം രൂപ (1500 ഡോളര്‍) ശമ്പളമുള്ള ജോലിക്ക് പത്താംക്ലാസാണ് യോഗ്യത. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് നേരിട്ടാണ് റിക്രൂട്ടിങ് നടത്തുന്നത്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയും മികച്ച വരുമാനവും മുന്നില്‍ക്കണ്ട് ആയിരക്കണക്കിന് ആളുകളാണ് അപേക്ഷകരായി എത്തിയത്.
ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ചും വെള്ളിയാഴ്ച എറണാകുളത്ത് വെച്ചും ജോലിയെ സംബന്ധിച്ചും കൊറിയയിലെ സാഹചര്യങ്ങളെ കുറിച്ചും സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്തവരെല്ലാം സെമിനാറില്‍ പങ്കെടുക്കണം. ഇതിനുശേഷമാകും തുടര്‍നടപടികള്‍. വളരെ തണുപ്പുകൂടിയ പ്രദേശമാണ് കൊറിയ. അവിടത്തെ കാലാവസ്ഥ, ജീവിതരീതി തുടങ്ങിയ കാര്യങ്ങളെല്ലാം സെമിനാറില്‍ വിശദമാക്കും. പിന്നീട് താല്പര്യവും യോഗ്യതയുമുള്ളവരെ അഭിമുഖത്തിനയക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക