ദില്ലി ബുരാരി ശാന്ത് നഗറില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും ബന്ധുവും അറസ്റ്റില്‍. ഡല്‍ഹി സര്‍വകലാശാല അസി. പ്രൊഫസറും ഭർത്താവുമായ വീരേന്ദര്‍ കുമാർ ഇയാളുടെ ബന്ധുവായ ഗോവിന്ദ എന്നിവരാണ് പൊലീസ് പിടിയിലായത്.
കേസിലെ മുഖ്യപ്രതിയുടെ കൃത്യം നടത്തിയ രാകേഷ് എന്ന യുവാവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിങ്കി സിങ്ങ് (32) കൊല കേസിലാണ് വൻ വഴിത്തിരിവുണ്ടായത്. കേസിൽ വീട്ടിലെ വാടകകാരനായ രാകേഷിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ചോദ്യം ചെയ്യലിലാണ് ഭർത്താവും കൊലയ്ക്ക് പിന്നിലുണ്ടെന്ന് വ്യക്തമായത്.
2021 ഫെബ്രുവരിയിലാണ് വീരേന്ദര്‍ കുമാറും പിങ്കിയും വിവാഹിതരായത്. എന്നാല്‍ വിവാഹത്തിന് ശേഷം ദമ്പതിമാര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു. നിസ്സാരകാര്യങ്ങള്‍ക്ക് പോലും വഴക്കിടുന്നതിനാല്‍ താന്‍ പൊറുതിമുട്ടിയെന്നും അതിനാലാണ് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നുമാണ് വീരേന്ദറിന്റെ മൊഴി. തുടര്‍ന്ന് ബന്ധുവായ ഗോവിന്ദ, വാടകക്കാരനായ രാകേഷ് എന്നിവരുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തു.
ഇതനുസരിച്ച് രാകേഷ് വീട്ടില്‍ക്കയറി പിങ്കിയെ കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ ആക്രമിച്ചശേഷം ആദ്യം കഴുത്ത് ഞെരിക്കുകയാണ് ചെയ്തത്. മരണം ഉറപ്പുവരുത്താനായി ഷോക്കടിപ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം വീട്ടില്‍നിന്ന് രക്ഷപ്പെട്ട പ്രതിയെ ബുരാരിയിലെ റോഡരികില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. റോഡരികില്‍ പരിഭ്രമിച്ചിരിക്കുന്ന രാകേഷിനെ ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക