പുതുപ്പള്ളിയില്‍ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യ പിടിയിലായി. പടനിലം വീട്ടില്‍ ഷിജു കൊല്ലപ്പെട്ട കേസിൽ ഭാര്യ റോസന്നയാണ് മണര്‍കാട് പള്ളി പരിസരത്തുനിന്ന് പിടിയിലായത്. പയ്യപ്പാടി കാഞ്ഞിരത്തുംമൂട് പെരുങ്കാവ് പടനിലത്ത് വീട്ടിൽ ഓട്ടോ ഡ്രൈവറായ മാത്യു ഏബ്രഹാമിനെ (ഷിജു–48) കിടപ്പുമുറിയിൽ വെട്ടേറ്റു മരിച്ച നിലയിലാണു കണ്ടെത്തിയത്.
ഭാര്യ റോസന്നയെയും (45) മകൻ ജോയൽ മാത്യുവിനെയും (6) പിന്നീട് കാണാതാവുകയായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള റോസന്ന, ഉറങ്ങിക്കിടന്ന ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഏക മകനുമായി രക്ഷപ്പെട്ടതാണെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.
നേരം പുലർന്നിട്ടും ഷിജുവിന്റെ വീട്ടിൽ ആളനക്കം കാണാതായതോടെ, വീടിനു സമീപം താമസിക്കുന്ന സഹോദരന്റെ ഭാര്യ മറിയാമ്മ ജോൺ അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പെരുങ്കാവ് കവലയ്ക്കു സമീപത്തെ വീടിന്റെ കിടപ്പുമുറിയിൽ കട്ടിലിനു താഴെ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മറിയാമ്മ ബഹളംവച്ച് അയൽക്കാരെയും മറ്റും വരുത്തി. തുടർന്നു പൊലീസിനെയും വിവരം അറിയിച്ചു.
കോട്ടയം വെസ്റ്റ് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ, കൊലയ്ക്ക് ഉപയോഗിച്ച കൈക്കോടാലി വീട്ടിൽനിന്നു ലഭിച്ചു. തമിഴ്നാട് ബോഡിമെട്ട് സ്വദേശിനിയാണ് റോസന്ന. ജില്ലയിലെ ഒരു അനാഥാലയത്തിൽ കഴിഞ്ഞു വന്നിരുന്ന റോസന്നയെ 8 വർഷം മുൻപാണ് ഷിജു വിവാഹം കഴിച്ചത്. അതിനുശേഷം പലതവണ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച റോസന്ന, മെഡിക്കൽ കോളജ് ആശുപത്രിയിൽ മാനസികാരോഗ്യ വിഭാഗത്തിൽ ചികിത്സയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക