മനുഷ്യരെ സംബന്ധിച്ചിടത്തോളം, മുറിവുകൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് തന്നെ അതിനെ അണുവിമുക്തമാക്കുകയും, ബാൻഡേജോ പഞ്ഞിയോ കൊണ്ട് കെട്ടി മുറിവിനെ പരിചരിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ മുറിവുകൾ ഉണക്കാൻ കൂടുതൽ ക്രിയാത്മകമായ ഒരു രീതി കണ്ടുപിടിച്ചിരിക്കയാണ് ചിമ്പാൻസികൾ : പ്രാണികളെ ഞെരിച്ച്, മുറിവിൽ തേക്കുക. തന്റെ മകന്റെ കാലിലെ മുറിവിൽ പ്രാണികളെ തേക്കുന്ന ഒരു അമ്മച്ചിമ്പാൻസിയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
നമ്മൾ ബാൻഡേജുകളും ആന്റി സെപ്റ്റിക് ഓയിന്മെന്റുകളും ലായനികളും ഉപയോഗിക്കുന്നതുപോലെ, അവ മുറിവിൽ പ്രാണികളെ പുരട്ടുന്നത് വീഡിയോയിൽ കാണാം. ലോകത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു വീഡിയോ പ്രത്യക്ഷപ്പെടുന്നത്. അതിനാൽ ഗവേഷകർ ഇപ്പോഴും ഇതിന് പിന്നിലെ യുക്തി കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒസോഗ ചിമ്പാൻസി പ്രോജക്ടിലെ ഗവേഷകരാണ് അസാധാരണവും എന്നാൽ കൗതുകകരവുമായ വീഡിയോ പങ്കിട്ടത്. കുരങ്ങുകൾ സ്വന്തം മുറിവുകൾ മാത്രമല്ല, ഒപ്പമുള്ളവരുടെ മുറിവുകളും ഈ രീതിയിൽ പരിചരിക്കുന്നു. പ്രായപൂർത്തിയായ ചിമ്പാൻസിക്ക് സൂസി എന്നാണ് പേരിട്ടിരിക്കുന്നത്. വിഡിയോവിൽ, മകൻ സിയയുടെ മുറിവ് അവൾ പരിശോധിക്കുന്നത് കാണാം. ചിമ്പാൻസികളെ സ്ഥിരമായി പഠിക്കുന്ന ഗവേഷകരാണ് ചിമ്പാൻസികൾക്ക് പേരിട്ടിരിക്കുന്നത്.
എന്നാൽ, മുറിവുണക്കാൻ ഉപയോഗിക്കുന്നത് ഏത് പ്രാണിയെയാണ് എന്ന് ഗവേഷകർക്ക് അറിയാൻ സാധിച്ചിട്ടില്ല. മുറിവിനെ ഉണക്കാൻ കഴിയുന്ന, വേദന കുറക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ പ്രാണികളിൽ അടങ്ങിയിരിക്കാമെന്ന് ഗവേഷകർ അനുമാനിക്കുന്നു. അത്തരം പ്രാണികളെ കണ്ടെത്തുന്നതിനും പഠിക്കുന്നതിനും കൂടുതൽ ഗവേഷണങ്ങളും, പ്രവർത്തനങ്ങളും ആവശ്യമാണ് എന്നും ഗവേഷകർ പറഞ്ഞു. കൂടാതെ, മറ്റുള്ളവരെ നിസ്വാർത്ഥമായി സഹായിക്കാനുള്ള മൃഗങ്ങളുടെ, പ്രത്യേകിച്ച് ചിമ്പാൻസികളുടെ കഴിവിനെക്കുറിച്ചുള്ള ശാസ്ത്രീയ വിശദീകരണം കൂടിയാണ് ഈ പഠനം. 2019 -ൽ, സൂസി തന്റെ കൗമാരക്കാരനായ മകന്റെ കാലിലെ മുറിവ് പരിശോധിക്കുന്നത് നിരീക്ഷിച്ചതോടെയാണ് ഗവേഷകർ ഇതിനെ കുറിച്ച് പഠിക്കാൻ ആരംഭിച്ചത്. സൂസി പെട്ടെന്ന് ഒരു പ്രാണിയെ വായുവിൽ നിന്ന് പിടിച്ച് അവളുടെ വായിൽ ഇട്ടു, പ്രത്യക്ഷത്തിൽ അതിനെ ഞെരിച്ചു, തുടർന്ന് മകന്റെ മുറിവിൽ പുരട്ടി. മുറിവിൽ നിന്ന് പ്രാണിയെ പുറത്തെടുത്ത ശേഷം അവൾ അത് രണ്ട് തവണ കൂടി ആവർത്തിച്ചു.
ഗാബോണിലെ അറ്റ്ലാന്റിക് തീരത്തുള്ള ലോവാങ്കോ ദേശീയ ഉദ്യാനത്തിലാണ് ഇത് നടന്നത്. അവിടെ ഗവേഷകർ വംശനാശഭീഷണി നേരിടുന്ന 45 ചിമ്പാൻസികളുടെ ഒരു സംഘത്തെ പഠിക്കുന്നു. തുടർന്നുള്ള 15 മാസങ്ങളിൽ, ചിമ്പാൻസികൾ 19 തവണയെങ്കിലും ഇതേ ചികിത്സ നൽകുന്നത് ശാസ്ത്രജ്ഞർ കണ്ടു. ചികിത്സയ്ക്കെതിരെ പ്രതിഷേധിക്കുന്നതിന് പകരം, തങ്ങളെ പരിപാലിക്കുന്നത് ചിമ്പാൻസികൾ ഇഷ്ടപ്പെടുകയാണ് ചെയ്തിരുന്നത്. ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ആന്ത്രോപോളജിയിലെയും ഒസോഗ ചിമ്പാൻസി പ്രോജക്ടിലെയും പരിണാമ ജീവശാസ്ത്രജ്ഞയായ അലസാന്ദ്ര മസ്കാറോയാണ് പഠനത്തിന് നേതൃത്വം നൽകിയത്. കറന്റ് ബയോളജി ജേണലിൽ തിങ്കളാഴ്ചയാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക