‘ഉച്ചയ്ക്ക് എടുത്തു വച്ചതാണ് ഒരു ഗ്ലാസ് വെള്ളം, ഇതുവരെ കുടിക്കാൻ സമയം കിട്ടിയില്ല. രാവിലെ 10.15ന് തുടങ്ങിയതാണ്’ – പണിത്തിരക്കിൽ കഷ്ടപ്പെടുന്ന കൂലി തൊഴിലാളിയുടേതല്ല ഈ വാക്കുകൾ.
ഹൈക്കോടതിയിലെ ന്യായാധിപന്റെ നിസഹായാവസ്ഥയാണ് കോടതിയിൽ മുഴങ്ങി കേട്ടത്. കേസുകൾ പട്ടിക പ്രകാരം പരിഗണിച്ചു വരുന്നതിനിടെ മറ്റൊരു കോടതിയിലായതിനാൽ ഹാജരാകാൻ സാധിക്കാതെ പോയ അഭിഭാഷകൻ തന്റെ കേസ് പരിഗണിക്കാമോ എന്നു ചോദിച്ച് എത്തിയപ്പോഴായിരുന്നു ജഡ്ജി തുറന്നു പറഞ്ഞത്.
കേസുകൾ തീർക്കാനുള്ളതു ചൂണ്ടിക്കാണിച്ചപ്പോൾ തിങ്കളാഴ്ച പരിഗണിക്കാമോ എന്നായി വക്കീൽ. ധൃതി പിടിച്ചാൽ എങ്ങനെയാണെന്നായി ജഡ്ജി. ‘എല്ലാവർക്കും തിരക്കാണ്. നിങ്ങളുടെ കാര്യം മാത്രമല്ല’ എന്നു ജഡ്ജി പറഞ്ഞപ്പോൾ ‘മനസിലായി മൈലോഡ്, എന്നാലും തിങ്കളാഴ്ച പോസ്റ്റു ചെയ്യാമോ’ എന്ന് അഭിഭാഷകൻ.
മനസിലായെങ്കിൽ കൂടുതൽ ജഡ്ജിമാരെ നിയമിക്കാൻ പ്രസിഡന്റിനോടു പറയൂ എന്ന് ജഡ്ജി. പല കേസുകളിലും സമയമെടുത്തു വാദം കേൾക്കേണ്ടി വന്നത് ചില കേസുകളെ എങ്കിലും മാറ്റി വയ്ക്കാൻ ജഡ്ജിയെ പ്രേരിപ്പിച്ചിരുന്നു. കേസുകളുടെ ആധിക്യത്തിൽ ഉച്ചഭക്ഷണത്തിനു പോലും കാര്യമായി സമയം ലഭിക്കാതെ പോയി എന്നും ജഡ്ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക