”എന്തും വരട്ടെ എന്ന് കരുതിയാണ് അവിടെ നിന്നും ഇറങ്ങിയത്. വീട്ടിൽ എപ്പോ എത്തുമെന്നോ എന്തായിരിക്കും സംഭവിക്കുകയെന്നോ അപ്പോൾ യാതൊരു ഊഹവുമില്ലായിരുന്നു. സ്വന്തം റിസ്കിൽ ഇറങ്ങിപ്പുറപ്പെട്ടു. സ്ഥിതി കൂടുതൽ വഷളാകും എന്ന് തോന്നിയപ്പോഴാണ് അങ്ങനെയൊരു തീരുമാനമെടുത്തത്.” ഉക്രെയിനിലെ യുദ്ധഭൂമിയിൽ നിന്ന് നാട്ടിലെത്തിയതിന്റെ ആശ്വാസ സ്വരത്തിലാണ് മെഡിക്കൽ വിദ്യാർത്ഥിനിയായ വന്ദന സംസാരിച്ചു തുടങ്ങിയത്.
ഉക്രെയിനിലെ വിനിറ്റ്സിയ യൂണിവേഴ്സിറ്റിയിലെ അഞ്ചാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് വന്ദന. 2017 ലാണ് കൊല്ലം ജില്ലയിലെ ശൂരനാട് നോർത്ത് സ്വദേശിയായ വന്ദന ഉക്രെയിനിലേക്ക് മെഡിക്കൽ പഠനത്തിനായി പോയത്. ”ആ സമയത്തായിരുന്നു നീറ്റ് പ്രവേശന പരീക്ഷ വന്നത്. അന്ന് മെഡിസിൻ പഠിക്കാൻ 7 ലക്ഷമായിരുന്നു പ്രതിവർഷം വേണ്ടിയിരുന്നത്. സ്വാശ്രയ കോളേജിലാണെങ്കിലും അത്രയും വേണം. പിന്നെ ഡൊണേഷനും. ആ വർഷം തന്നെ ഞാൻ ഡിഗ്രിക്ക് ഒരു വർഷം പോയി. എന്നിട്ടും മെഡിസിന് പോകണമെന്ന ആഗ്രഹം മനസ്സിലിങ്ങനെ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ എന്റെ സുഹൃത്ത് മെഡിസിൻ പഠിക്കാൻ ഉക്രെയിനിലേക്ക് പോയിട്ടുണ്ടായിരുന്നു. അവൾ അവിടെ ചെന്ന് അവിടെ പഠിക്കാനും മറ്റും സേഫാണ് എന്ന് അറിഞ്ഞു. അങ്ങനെയാണ് ഉക്രെയിനിൽ പഠിക്കാം എന്ന് തീരുമാനിക്കുന്നത്.” വന്ദന പറഞ്ഞു തുടങ്ങി.
ഇവിടത്തെ കോളേജിൽ ആറ് വർഷത്തെ പഠനം കഴിഞ്ഞിറങ്ങുമ്പോൾ 25 ലക്ഷം രൂപയേ ആകുന്നുള്ളൂ, നാട്ടിലാണെങ്കിൽ അതിന്റെ ഇരട്ടിയാകും. ടെക്സ്റ്റ് ബുക്കുകൾ ഒക്കെ ഫ്രീയാണ്. നാട്ടിലാണെങ്കിൽ എല്ലാ ടെക്സ്റ്റ് ബുക്കുകളും നമ്മൾ വാങ്ങണം. വാല്യൂ ഉളള സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. മാത്രമല്ല, അവിടെ നിന്ന് പഠനം കഴിഞ്ഞ് മറ്റ് രാജ്യങ്ങളിലേക്ക് ജോലി നേടി പോകാനുളള സാഹചര്യവും യൂണിവേഴ്സിറ്റി ഒരുക്കി നൽകുന്നുണ്ട്. ഞാൻ പഠിച്ചിരുന്ന കോളേജിൽ തന്നെ സെന്ററുണ്ടായിരുന്നു. വേറെ എവിടെയും പോയി പരീക്ഷ എഴുതേണ്ട കാര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക