മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും ഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായ ശ്രീകുമാരൻ തമ്പിയുടെ ജന്മദിനമാണ് ഇന്ന്. എന്നാല്‍ ജന്മദിനം താൻ ആഘോഷിക്കാറില്ലെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീകുമാരൻ തമ്പി. സാമൂഹ്യ മാധ്യമത്തിലൂടെയാണ് ശ്രീകുമാരൻ തമ്പിയുടെ വെളിപ്പെടുത്തല്‍. ഏറ്റവും ആഘോഷം തനിക്ക് തന്റെ മകനായിരുന്നുവെന്നാണ് ശ്രീകുമാരൻ തമ്പി പറയുന്നത്.
ശ്രീകുമാരൻ തമ്പിയുടെ മകനും സംവിധായകനുമായ രാജ്കുമാര് തമ്പി 2009 മാര്‍ച്ച് 20ന് അകാലത്തില്‍ അന്തരിച്ചിരുന്നു. തന്റെ തെലുങ്ക് ചിത്രം റിലീസ് ചെയ്യാനിരിക്കെയായിരുന്നു രാജ്കുമാര് തമ്പിയുടെ മരണം. സെക്കന്തരാബാദിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയാായിരുന്നു രാജ്കുമാര് തമ്പിയെ. ലോകത്തില്‍ ഒരു അച്ഛന്റെയും ജീവിതത്തിലുണ്ടാകാത്ത കാര്യമാണ് താൻ അന്ന് അനുഭവിച്ചത് എന്ന് ശ്രീകുമാരൻ തമ്പി പിന്നീട് പറഞ്ഞിരുന്നു. ശ്രീകുമാരൻ തമ്പി താൻ ജന്മദിനം ആഘോഷിക്കാറില്ല എന്നാണ് സാമൂഹ്യമാധ്യമത്തില്‍ എഴുതിരിക്കുന്നത്. ദയവായി ഈ സത്യം എന്റെ ആരാധകർ മനസ്സിലാക്കണം. തന്റെ ഏറ്റവും വലിയ ആഘോഷം തന്റെ മകൻ ആയിരുന്നുവെന്നും ശ്രീകുമാരൻ തമ്പി എഴുതിയിരിക്കുന്നു.
വിദ്യാഭ്യാസ കാലത്തുതന്നെ കവിതാ രചനയില്‍ സമ്മാനങ്ങള്‍ സ്വന്തമാക്കി സാഹിത്യലോകത്തേയ്ക്ക് വരവറിയിച്ചിരുന്നു ശ്രീകുമാരൻ തമ്പി. കൗമുദി വാരിക, ഓൾ ഇൻഡ്യാ റേഡിയോ എന്നിവയുടെ കാവ്യരചനാമത്സരങ്ങളിൽ പഠനകാലത്ത് സമ്മാനങ്ങള്‍ നേടിയിരുന്നു. ശ്രീകുമാരൻ തമ്പി തന്റെ ഇരുപതാം വയസ്സില്‍ ‘ഒരു കവിയും കുറേ മാലാഖമാരും’ എന്ന കവിതാ സമാഹാരം പ്രസിദ്ധപ്പെടുത്തി. എഞ്ചിനീയറിംങ് ബിരുദധാരിയായ ശ്രീകുമാരൻ തമ്പി 1966-ൽ കോഴിക്കോട്ട് അസിസ്റ്റന്റ് ടൗൺ പ്ലാനറായിരിക്കെ ഉദ്യോഗം രാജിവച്ച് പൂർണ്ണമായും കലാസാഹിത്യരംഗത്തേക്ക് എത്തുകയായിരുന്നു.
മുപ്പത് തികയും മുന്നേ മലയാള ചലച്ചിത്ര ഗാനലോകത്ത് തന്റെ പേര് ഉറപ്പിച്ചിരുന്നു ശ്രീകുമാരൻ തമ്പി. ‘ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിൻ കഥ പറയൂ’ എന്ന് എഴുതുമ്പോള്‍ കേവലം 27 വയസ് മാത്രം പ്രായാം. തൊട്ടടുത്ത വര്‍ഷം ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിൻ ചിരിയിലലിയുന്നെൻ ജീവരാഗം’ എന്ന എവര്‍ഗ്രീൻ ഹിറ്റെഴുതി. ‘മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി’ എന്നതടക്കമുള്ള ഒട്ടേറെ ഗാനങ്ങള്‍ ശ്രീകുമാരൻ തമ്പിയുടേതായി ഇന്നും ജനം ഏറ്റു പാടുന്നു. ‘ഉണരുമീ ഗാനം’, ‘ഒന്നാം രാഗം പാടി’, ‘ചുംബനപ്പൂ കൊണ്ടു മൂടി തമ്പുരാട്ടി’, ‘സന്ധ്യക്കെന്തിന് സിന്ദൂരം’, തുടങ്ങി എത്രയത്ര ഗാനങ്ങളാണ് ശ്രീകുമാരൻ തമ്പിയുടെ എഴുത്തില്‍ കാലത്തെ അതിജീവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക