കൊളംബോ: അയൽ രാജ്യത്ത് എവിടെയെങ്കിലും അഭയം തേടാൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ നെട്ടോട്ടം. ബുധനാഴ്ച പുലർച്ചെ മാലദ്വീപിലെത്തിയ ഗോട്ട അവിടെയും പ്രതിഷേധം ശക്തമായതോടെയാണ് ഒരു പകൽ നീണ്ട സസ്പെൻസിനു ശേഷം സിംഗപ്പൂരിലേക്കു പറന്നത്.
ആദ്യം അമേരിക്കൻ വീസക്ക് ശ്രമിച്ച ഗോട്ടയ്ക്ക് ആ വഴി അടഞ്ഞതോടെ യുഎഇയിലേക്കു പോകാനായിരുന്നു പ്ലാൻ.
ശനിയാഴ്ചത്തെ കലാപത്തിനു മുന്നോടിയായി ഹെലികോപ്റ്ററിൽ വടക്കൻ ലങ്കയിലെ കിളിനോച്ചിയിലേക്കാണ് ഗോട്ട കടന്നത്.
ഇവിടെ നിന്ന് തിങ്കളാഴ്ച രാത്രി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയെങ്കിലും അകത്തു കടന്നില്ല. ഇളയ സഹോദരൻ ബേസിൽ രാജപക്സെയെ ഇതിനിടെ വിമാനത്താവളത്തിൽ നിന്നു മടക്കിവിട്ടെന്ന വാർത്ത വന്നതോടെ വിമാനത്താവളം വഴിയുള്ള യാത്രാ പദ്ധതി ഗോട്ട ഉപേക്ഷിച്ചു.
സ്പീക്കർക്ക് കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത രാജിക്കത്തും പോക്കറ്റിലിട്ടായിരുന്നു ഗോട്ടയുടെ പരക്കംപാച്ചിൽ. പദവി രാജിവച്ചാൽ ഔദ്യോഗിക പരിരക്ഷ ലഭിക്കില്ലെന്നും ഭയന്നു.
ബുധനാഴ്ച പുലർച്ചെ 3 മണിക്കാണ് കൊളംബോയിൽ നിന്ന് വ്യോമസേനയുടെ എഎൻ 32 വിമാനത്തിൽ ഗോട്ടബയ രാജപക്സെയും ഭാര്യയും ഉൾപ്പെടെ 13 പേർ മാലദ്വീപിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക