കൊളാജൻ 12 സ്തനാർബുദ കോശങ്ങൾ ശരീരത്തിൽ പടരുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നതായി ഗവേഷണത്തിൽ കണ്ടെത്തി.
ഓസ്ട്രേലിയയിലെ ഗാർവൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലെ ഗവേകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.
ഉയർന്ന തോതിലുള്ള കൊളാജൻ 12 അർബുദ കോശങ്ങളെ പ്രഭവ സ്ഥാനത്തു നിന്ന് ശരീരത്തിന്റെ മറ്റിടങ്ങളിലേക്ക് പടരാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.
അർബുദ കോശങ്ങൾക്ക് ചുറ്റുമുള്ള ‘ട്യൂമർ മൈക്രോ’ പരിതസ്ഥിതിയുടെ ഭാഗമാണ് കൊളാജനെന്നും വിത്തുകൾക്ക് വളരാൻ മണ്ണ് അനുകൂല സാഹചര്യം ഒരുക്കി കൊടുക്കുന്നതു പോലെ അർബുദ കോശങ്ങൾക്ക് പെരുകാൻ ഈ ആവരണം സഹായകമാകുമെന്നും ഗാർവാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അസോഷ്യേറ്റ് പ്രഫസർ തോമസ് കോക്സ് പറയുന്നു.
കൊളാജൻ അടങ്ങിയ ഈ ആവരണത്തെ കുറിച്ച് കൂടുതൽ പഠിക്കുന്നതു വഴി എന്തുകൊണ്ടാണ് ചില അർബുദ കോശങ്ങൾ മറ്റുള്ളവയെക്കാൾ മാരകമാകുന്നതെന്ന് അറിയാൻ സാധിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.
അർബുദ ചികിത്സയ്ക്ക് നൂതന മാര്‍ഗങ്ങൾ വികസിപ്പിക്കാനും ഇത് സഹായകമാകാമെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പ്രത്യാശ പ്രകടിപ്പിക്കുന്നു.
എലികളിൽ നടത്തിയ പഠനത്തിൽ അർബുദ കോശങ്ങൾ വളരുന്നതിനൊപ്പം കൊളാജൻ 12 ന്റെ തോതും വർധിക്കുന്നതായി ഗവേഷകർ നിരീക്ഷിച്ചു. അർബുദത്തിന്റെ സ്വഭാവത്തെ മാറ്റിമറിച്ച് അവയെ കൂടുതൽ ആക്രമണോത്സുകരാക്കുന്നതിൽ കൊളാജന്‍ പങ്കുണ്ടെന്നും ഗവേഷകർ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക