ചേർത്തല: ഒൻപത് വർഷം മുൻപ് ചേർത്തലയിൽ നിന്ന് കാണാതായ ബിന്ദു പത്മനാഭന്റെ തിരോധാനത്തിലും നരബലിക്കേസ് പ്രതി ഷാഫിക്ക് പങ്കെന്ന് സംശയം.
സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷാഫിയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ബിന്ദു കേസിന്റെ ഇതുവരെയുള്ള വിവരങ്ങളും സംശയങ്ങളും അടിസ്ഥാനമാക്കി അടുത്ത ആഴ്ച ചോദ്യം ചെയ്യാനാണ് തീരുമാനമെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: ആർ. സുരേഷ് പറഞ്ഞു.
ഷാഫിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ കണ്ടതോടെയാണ് പ്രദേശവാസികളിൽ ചിലരും ബിന്ദുവിന്റെ കുടുംബവും അത്തരത്തിലൊരു വിവരം അന്വേഷണ സംഘത്തിനു കൈമാറിയത്.
ബിന്ദുവിന്റെ സഹോദരൻ പി. പ്രവീൺ അഭിഭാഷകൻ മുഖേന അന്വേഷണ സംഘത്തെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. ബിന്ദുവിന്റെ പിതാവ് പത്മനാഭൻ 2002ലാണ് മരിച്ചത്. അന്നു ശവസംസ്കാര ചടങ്ങിൽ ഷാഫിയെപ്പോലൊരു അപരിചിതനെ കണ്ടെന്ന വിവരമാണ് പ്രധാനമായും അന്വേഷണ സംഘത്തിന് നൽകിയത്.
നേരത്തെയുള്ള മൊഴിയെടുക്കലിൽ ഇത്തരത്തിലുള്ള ഒരാളെക്കുറിച്ച് കുടുംബം പറഞ്ഞിട്ടുമുണ്ട്. ഭാര്യയും മകനുമായാണ് അന്നു വന്നത്. രണ്ടു മണിക്കൂറോളം വീട്ടിൽ ചെലവഴിച്ചു.
ബിന്ദുവിന്റെ പിതാവ് മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് സ്വത്തുക്കൾ ബിന്ദുവിന്റെ പേരിലാക്കിയിരുന്നു. ഇത് മനസ്സിലാക്കിക്കൂടിയായിരിക്കണം അയാൾ വന്നത്.
4 മാസം മുൻപ് ബിന്ദുവിന്റെ അമ്മ അംബികാദേവി മരിച്ചപ്പോൾ അയാളെ കണ്ടില്ലെന്ന വിവരവും കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക