ന്യൂഡല്‍ഹി: അദാനി ഓഹരി വിവാദം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുര്‍ബലപ്പെടുത്തുമെന്നും ഇന്ത്യയില്‍ ജനാധിപത്യ പുനരുജ്ജീവനത്തിനുള്ള വഴിതുറക്കുമെന്നും വിമര്‍ശിച്ച ഹംഗേറിയന്‍ ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിനെതിരെ രൂക്ഷ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
ബോറോസിന്റെ വിമര്‍ശനം ഇന്ത്യയ്ക്കെതിരായ ആക്രമണമാണെന്നും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തില്‍ കടന്നുകയറാനുള്ള വിദേശശക്തികളുടെ നീക്കത്തെ ഇന്ത്യക്കാര്‍ ചെറുക്കണമെന്നും സ്മൃതി ഇറാനി പറഞ്ഞു. അദാനി വിഷയത്തില്‍ വിദേശ നിക്ഷേപകരോടും പാര്‍ലമെന്റിനോടും മോദി ഉത്തരം പറയണമെന്നും വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും 92കാരനായ സോറോസ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
‘‘സോറോസിന്റെ നീക്കം ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. രാജ്യത്തിന്റെ ആദ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചിട്ടുള്ള ഇത്തരം പല വിദേശശക്തികളെയും ഇന്ത്യ പരാജയപ്പെടുത്തിയിട്ടുണ്ട്. സോറോസിന് ചുട്ടമറുപടി നല്‍കണമെന്ന് എല്ലാ ഇന്ത്യക്കാരോടും ആവശ്യപ്പെടുന്നു’’– സ്മൃതി ഇറാനി പറഞ്ഞു.
അറിയപ്പെടുന്ന ‘സാമ്പത്തിക യുദ്ധക്കുറ്റവാളി’യാണ് സോറോസെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ‘‘ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകര്‍ത്ത സോറോസ് ഇപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
മറ്റു രാജ്യങ്ങളിലെ സര്‍ക്കാരുകളെ വീഴ്ത്തി തങ്ങള്‍ക്ക് താല്പര്യമുളളവരെ അധികാരത്തിലെത്തിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. വിദേശശക്തികള്‍ക്കും ഇന്ത്യന്‍ പൗരന്മാര്ക്കും ഇടയില്‍ ശക്തമായി നിലകൊള്ളുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടുത്ത ലക്ഷ്യം. ഇതൊരു യുദ്ധമായി കണക്കാക്കണം’’– സ്മൃതി ഇറാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക