പാലക്കാട്: തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പാടൂർ വേലക്കിടെ വിരണ്ടോടിയ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഭരണസമിതി. തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. മറ്റൊരു ആന ഇടഞ്ഞപ്പോൾ ആളുകൾ ഭയന്ന് ഓടുകയായിരുന്നു. ആനയുടെ മുന്നിലുണ്ടായിരുന്ന ഒന്നാം പാപ്പാൻ ആളുകൾ ചിതറി ഓടുന്നതിനിടെയാണ് വീണത്.
ആളുകളുടെ ചവിട്ടേറ്റ പാപ്പാന് നിസ്സാര പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇന്നലെ രാത്രി തന്നെ പാപ്പാൻ രാമനെ വിട്ടയച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് വാർത്തയെന്നും ക്ഷേത്ര ഭരണസമിതി ആരോപിച്ചു.
പാടൂർ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞ് ഏറെനേരം പരിഭ്രാന്തി പരത്തിയതായി വാർത്തകൾ വന്നിരുന്നു. ഇതിന്റെ വീഡിയോയും പുറത്തു വന്നു. എഴുന്നള്ളത്തിനായി ആനപ്പന്തലിൽ അണിനിരന്ന ശേഷമായിരുന്നു സംഭവം. ആന സ്ക്വാഡും പാപ്പാൻമാരും ചേർന്ന് ആനയെ ഉടൻ തന്നെ ശാന്തമാക്കിയതിനാൽ അപകടം ഒഴിവായി. പാപ്പാനെ കൂടാതെ പാടൂർ തെക്കേക്കളം രാധിക, അനന്യ എന്നിവർക്കും പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക