ഈ വർഷത്തെ അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിനുള്ള പട്ടിക പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യക്കാർക്ക് അഭിമാനമായി തമിഴ് നോവലിസ്റ്റ് പെരുമാൾ മുരുകന്റെ “പൈർ” (pyre) എന്ന നോവൽ പട്ടികയിൽ ഇടം നേടി. ആദ്യമായാണ് ബുക്കർ സമ്മാനത്തിനായി ഒരു തമിഴ് നോവൽ പരിഗണിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
1980-കളിലെ തമിഴ്നാട്ടിലെ ഗ്രാമീണ പശ്ചാത്തലത്തിൽ, സാമൂഹിക വിവേചനത്തിനെതിരെയുള്ള യുവ പ്രണയത്തിന്റെ കഥയാണിത്. 2013-ൽ തമിഴിൽ പ്രസിദ്ധീകരിച്ച ഈ നോവൽ അനിരുദ്ധൻ വാസുദേവനാണ് ഇഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.
ഈ വാർത്ത ഞാനറിഞ്ഞിട്ടേയുള്ളൂ. ഞാൻ വളരെ സന്തോഷവാനാണ്, ഇത് എന്റെ എഴുത്തിനുള്ള വലിയ സ്വീകാര്യതയാണ്. ദുരഭിമാനക്കൊലയാണ് “പൈർ” കൈകാര്യം ചെയ്യുന്നത്. ദുരഭിമാനക്കൊല നമ്മുടെ രാജ്യത്ത് വളരെ വലിയ വിഷയാണ്, ഈ അംഗീകാരത്തിന് ശേഷം കൂടുതൽ ആളുകൾ ഈ വിഷയത്തെക്കുറിച്ച് അറിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നാണ് ബുക്കർ സമ്മാന പട്ടികയിൽ ഇടം നേടിയതറിഞ്ഞ പെരുമാൾ മുരുകൻ മാധ്യമങ്ങളോട് പറഞ്ഞത്.
ഏതെങ്കിലും ഭാഷയിലെഴുതി ഇംഗ്ലിഷിലേക്ക് തർജമ ചെയ്യുകയും അത് ഇംഗ്ലണ്ടിലോ അയർലണ്ടിലോ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന നോവലിനാണ് വർഷം തോറും ഇന്റർനാഷനൽ ബുക്കർ ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഗീതാഞ്ജലി ശ്രീയുടെ ഹിന്ദിയിൽ നിന്ന് മൊഴിമാറ്റിയ നോവൽ ‘ടൂംബ് ഓഫ് സാന്റി’നായിരുന്നു ഈ അവാർഡ്. 50,000 ബ്രിട്ടിഷ് പൗണ്ട് (ഏകദേശം 50,083,55 രൂപ) ആണ് സമ്മാന തുക. നോവലിസ്റ്റിനും തർജമ നടത്തിയ ആൾക്കും തുല്യമായി തുക വീതിക്കും. മേയ് 23നാണ് വിജയിയെ പ്രഖ്യാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക