ആസ്ത്രേലിയക്കെതിരെയുള്ള പരമ്പര വിജയത്തോടെ ഇന്ത്യൻ താരങ്ങളിൽ പലർക്കും ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ മുന്നേറ്റം. വെറ്ററൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ടെസ്റ്റ് ബൗളർമാരിൽ ഒന്നാം സ്ഥാനത്തെത്തി എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ ആഴ്ചയിൽ ടെസ്റ്റിലെ ഒന്നാം നമ്പർ ബൗളർ പദവി ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സണുമായി പങ്കിട്ടിരുന്ന അശ്വിൻ ഇപ്പോൾ സ്ഥാനം ഒറ്റയ്ക്ക് നേടിയിരിക്കുകയാണ്. 25 വിക്കറ്റുമായി ആസ്ത്രേലിയക്കെതിരെയുള്ള പരമ്പരയുടെ താരമായും അശ്വിൻ മാറിയിരുന്നു. 17.28 ശരാശരിയിലായിരുന്നു നേട്ടം.
അതേസമയം, മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് സെഞ്ച്വറി നേടിയ കോഹ്ലിയും റാങ്കിംഗ് മെച്ചപ്പെടുത്തി. ഏഴു സ്ഥാനങ്ങൾ മറികടന്ന് 13ാം സ്ഥാനത്താണ് താരമെത്തിയത്. 1205 ദിവസത്തെ ഇടവേളയ്ക്ക് ശേഷം അഹമ്മദാബാദിൽ നടന്ന നാലാം ടെസ്റ്റിൽ കോഹ്ലി 186 റൺസ് അടിച്ചുകൂട്ടിയിരുന്നു.
ബോർഡർ -ഗവാസ്കർ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ അക്സർ പട്ടേലിനും റാങ്കിംഗിൽ നേട്ടമുണ്ടാക്കാനായി. ബൗളർമാരുടെ പട്ടികയിൽ എട്ട് സ്ഥാനം മറികടന്ന് 44ാമതാണ് താരം എത്തിയത്. ഓൾറൗണ്ടർമാരുടെ പട്ടികയിൽ നാലമതാണ് അക്സർ. ഒരു സ്ഥാനമാണ് മറികടന്നത്. പട്ടികയിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജയും അശ്വിനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
അതിനിടെ, ആസ്ത്രേലിയൻ താരം ഉസ്മാൻ ഖ്വാജയും റാങ്കിംഗ് മെച്ചപ്പെടുത്തി. ബാറ്റർമാരുടെ പട്ടികയിൽ രണ്ട് സ്ഥാനം മറികടന്ന് ഏഴാം സ്ഥാനത്താണ് താരം എത്തിയത്. ഓൾറൗണ്ടറായ കാമറോൺ ഗ്രീൻ 11 സ്ഥാനം കടന്ന് 26ാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക