ശാന്തൻപാറ: അരിക്കൊമ്പൻ ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെ ജനങ്ങൾക്കുള്ള ബോധവൽക്കരണ പ്രക്രിയ വ്യാഴാഴ്ച ആരംഭിക്കും. വാർഡ് അംഗങ്ങൾ വീടുകളിൽ നേരിട്ടെത്തി വിവരങ്ങൾ അറിയിക്കും. ദൗത്യദിനമായ ഞായറാഴ്ച പുറത്തിറങ്ങാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്നും അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകുന്നതുവരെ വനംവകുപ്പിന്റെയും പൊലീസിന്റെയും മറ്റു വകുപ്പുകളുടെയും പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നുമാണ് ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്. മലയാളത്തിനും തമിഴിനും പുറമെ കുടി ഭാഷയിലും അനൗൺസ്മെന്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ചിന്നക്കനാലിലെ 301 കോളനിയിലാണ് അരിക്കൊമ്പൻ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്. അരിക്കൊമ്പൻ ആക്രമിക്കാത്ത ഒരു വീട് പോലും ഈ കോളനിയിലില്ല. എല്ലാ വീടുകളും പൂർണമായോ ഭാഗികമായോ തകർന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 71 പേരടങ്ങുന്ന 11 സംഘങ്ങളാണ് അരിക്കൊമ്പനെ പിടികൂടാൻ സജ്ജമായിരിക്കുന്നത്. ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ശേഷം കുങ്കി ആനകളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റി കോടനാട്ടെത്തിക്കുകയാണ് ലക്ഷ്യം. ടാസ്ക് ഫോഴ്സിന്റെ ഭാഗമായ സൂര്യ എന്ന കുങ്കിയാന വയനാട് മുത്തങ്ങ ആനപ്പന്തിയിൽ നിന്ന് ചിന്നക്കനാലിലെത്തി. കുങ്കി ആനകളിലൊന്നായ വിക്രം നേരത്തെ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക