ന്യൂഡല്‍ഹി: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്ത് തീരത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കും. രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയും കോസ്റ്റ്ഗാർഡും കപ്പലുകളും ഹെലികോപ്ടറുകളും അയച്ചിട്ടുണ്ട്.
അവശ്യസേവനങ്ങൾ മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കും. കൺട്രോൾ റൂമുകൾ തുറക്കും. മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ഗുജറാത്ത്, തമിഴ്നാട്, പഞ്ചാബ്, ഒഡിഷ എന്നിവിടങ്ങളിലേയ്ക്ക് എൻഡിആർഎഫ് സംഘങ്ങളെ നിയോഗിച്ചു. മണിക്കൂറിൽ 125–135 കിലോമീറ്റർ വേഗത്തിൽ സൗരാഷ്ട്ര–കച്ച് മേഖല വഴി 15ന് ഉച്ചയോടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഇതുവരെ 7500 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായാണ് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഭാവ്നഗര്‍, രാജ്കോട്ട്, അഹമ്മദാബാദ്, ഗാന്ധിധാം എന്നിവിടങ്ങളില്‍ എമര്‍ജന്‍സി കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ സന്ദര്‍ശിച്ചു.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അടുത്ത അഞ്ചുദിവസം കടലില്‍ പോകരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ ഇതുവരെ 67 ട്രെയിനുകള്‍ റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക