“ഐ ലവ് കിഡ്സ്” എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ എടക്കര പാലേമാട് സ്വദേശി കൊളക്കാടൻ അജ്നാസ് (23)നെയാണ് എടക്കര പോലീസ് ഇൻസ്പെക്ടർ മഞ്ജിത്ത് ലാലും സംഘവും അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ച യുവാവിന് 35,000 രൂപ പിഴയും ഒരു വർഷം തടവുമാണ് മഞ്ചേരി കോടതി ജഡ്ജി എസ് നസീറ ശിക്ഷ വിധിച്ചത്.
ഫോണിൽ വാട്സാപ്പ് വഴി ചൈൽഡ് പോണോഗ്രഫി കാണുകയും കൈമാറുകയും ചെയ്തതിന് പോക്സോ ആക്ട് പ്രകാരം 10000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരുമാസം തടവും വിധിച്ച കോടതി ഐടി ആക്ട് പ്രകാരം ഒരു വർഷം കഠിനതടവും 25000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം തടവും വിധിച്ചു. ജില്ലാ പോലീസ് മേധാവിയിൽ നിന്നും രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ പി എസ് മഞ്ജിത്ത് ലാൽ പ്രതിയുടെ വീട്ടിലെത്തുകയും ഫോൺ പരിശോധിച്ച കേസ് എടുക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഐഷ പി കമാൽ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക