സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കൂടിവരികയാണ്. കൊതുക് രോഗമുള്ള ഒരാളെ കടിക്കുമ്പോൾ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോൾ ഉമിനീർവഴി രക്തത്തിൽ കലർന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്.
ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങും. ഡെങ്കിപ്പനി പിടിപെടുന്ന മിക്കവർക്കും രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. കടുത്ത പനി, തലവേദന, ചുണങ്ങു, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. കഠിനമായ കേസുകളിൽ ഗുരുതരമായ രക്തസ്രാവവും ഉണ്ടാകുന്നു.
രോഗം ബാധിച്ചവർ പൂർണ വിശ്രമം എടുക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം. ഡെങ്കിപ്പനി ബാധിക്കാതിരിക്കാൻ പ്രധാനമായി കൊതുകിനെ തുരത്തുകയാണ് വേണ്ടത്.
കൊതുകിനെ തുരത്താൻ ചെയ്യേണ്ടത്…
1. കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
2. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ എന്നിവ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്ത് . സുരക്ഷിതമായി സംസ്കരിക്കുക.
3. കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
4. ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക