കേരളത്തിൽ നിലവിലുള്ള തെരുവുനായ്ക്കളിൽ 70 ശതമാനത്തെ എങ്കിലും വന്ധ്യംകരിച്ചു ജനനനിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കാൻ നാലു വർഷത്തിലേറെ വേണ്ടിവരുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്തു 20 എബിസി കേന്ദ്രങ്ങളിൽ പുതുക്കിയ വ്യവസ്ഥ അനുസരിച്ച് പ്രതിമാസം വന്ധ്യംകരണം നടത്താനാവുക പരമാവധി 5000 നായ്ക്കളെയാണ്.
2019ലെ കണക്കു പ്രകാരം സംസ്ഥാനത്തെ 2.89 ലക്ഷം തെരുവുനായ്ക്കളുണ്ട്. 2022 സെപ്റ്റംബർ മുതൽ ഈ വർഷം ജൂൺ 11 വരെ ഏകദേശം 9 മാസം കൊണ്ട് വന്ധ്യംകരിച്ചത് 17,987 തെരുവുനായ്ക്കളെ മാത്രമാണ്.
കേന്ദ്ര സർക്കാരിന്റെ അനിമൽ ബർത്ത് കൺട്രോൾ റൂൾസ് (എബിസി റൂൾസ്) 2023ലെ കേന്ദ്രങ്ങളുടെ നടത്തിപ്പു വ്യവസ്ഥകളാണ് പ്രധാന തിരിച്ചടി ആവുന്നത്.
എബിസി കേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതി ലഭിക്കാൻ 2000 വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ വെറ്ററിനറി ഡോക്ടർ വേണമെന്നു പുതുക്കിയ ചട്ടങ്ങളിൽ പറയുന്നു. വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വെറ്ററിനറി ഡോക്ടർമാരെ കിട്ടാനില്ല. വെറ്ററിനറി കോഴ്സുകൾ പഠിച്ചിറങ്ങുന്നവരെ സർജറി ചെയ്യാൻ അനുവദിക്കണമെന്ന കേരള വെറ്ററിനറി കൗൺസിലിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക