മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജില്ലകളിലേക്ക് എത്തുന്ന മേഖലാതല അവലോകനയോഗത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഉദ്യോഗസ്ഥർക്ക് വേണ്ടി ശിൽപ്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ശിൽപ്പശാലയുടെ ഉദ്ഘാടനം എ.ഡി. എം.എൻ. മെഹറലി നിർവഹിച്ചു. ജൂലൈ നാലിനാണ് മലപ്പുറം ജില്ലയിൽ മേഖല അവലോകനയോഗം നടക്കുന്നത്. ജൂൺ 30ന് മുൻപ് ജില്ലാതലത്തിൽ പരിഗണിക്കപ്പെടേണ്ട കാര്യങ്ങൾ തയ്യാറാക്കണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
കേന്ദ്രാവിഷ്കൃത പദ്ധതികൾ അടിസ്ഥാനസൗകര്യ വികസനമുൾപ്പെടെയുള്ള പദ്ധതികളുടെ പുരോഗതി, ക്ഷേമ പദ്ധതികളുടെയും പരിപാടികളുടെയും വിലയിരുത്തൽ മലയോര തീരദേശ ഹൈവേ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്യപ്പെട്ടു. ഡെപ്യൂട്ടി കളക്ടർമാരായ ഡോ. ജെ.ഒ അരുൺ, പി.അൻവർ സാദത്ത് തുടങ്ങിയവർ ശില്പശാലയിൽ സംസാരിച്ചു. ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാകാനും സമയബന്ധിതമായി പദ്ധതി നിർവഹണം ഉറപ്പാക്കാനും ആണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജില്ലകളിലേക്ക് എത്തുന്ന അവലോകനയോഗങ്ങൾ സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ വകുപ്പുകളിൽ ഉള്ള ഉദ്യോഗസ്ഥർ ശില്പശാലയിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക