മലപ്പുറം: ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്. ഇടതുപക്ഷം ഉള്‍പ്പടെ എല്ലാവരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
”ഏക സിവില്‍ കോഡിനെതിരെ ആരുമായും സഹകരിക്കും. ഏക സിവില്‍ കോഡ് വിരുദ്ധ മുന്നണിയില്‍ മുസ്ലിം ലീഗും അംഗമാകും. രാജ്യം നേരിടുന്ന എറ്റവും വലിയ വെല്ലുവിളിയാണിത്. നാനാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ സൗന്ദര്യം. അവിടെ ഏക സിവില്‍കോഡ് കൊണ്ടുവരുന്നത് ചരിത്രത്തിനും പാരമ്പര്യത്തിനും എതിരാണ്. പാര്‍ലമെന്റില്‍ ബില്‍ പാസാക്കാന്‍ പാടില്ല. പാര്‍ലമെന്റിലും പുറത്തുമുള്ള പ്രതിഷേധങ്ങളില്‍ ഈ വിഷയത്തില്‍ യോജിക്കും”, സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
സുന്നി ഐക്യവുമായി ബന്ധപ്പെട്ട് മധ്യസ്ഥനാകാന്‍ മുസ്ലിം ലീഗ് തയ്യാറാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗ് എന്നും മധ്യസ്ഥന്റെ റോളില്‍ ആണ്. ഐക്യം സാധ്യമാകുമെന്നാണ് പ്രതീക്ഷ. നേതാക്കളുടെ പ്രതികരണങ്ങള്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. സമസ്തയുടെ നൂറാം വാര്‍ഷികത്തിന് മുന്‍പ് ഐക്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏക സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലീം ലീഗുമായി യോജിക്കുന്നതില്‍ പ്രശ്നമില്ലെന്ന് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ എം വി ഗോവിന്ദന് പറഞ്ഞിരുന്നു. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരേ വന്‍ പ്രക്ഷോഭം നടത്താനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. സിവില്‍ കോഡ് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണെന്നും അതിനെ എന്തു വിലകൊടുത്തും ചെറുക്കേണ്ടത് അനിവാര്യമാണെന്നും എം വി ഗോവിന്ദന് പറഞ്ഞു. ഏക സിവില്‍ കോഡിനെതിരെ സിപിഎം സെമിനാര്‍ സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചുിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക