മാട്രിമോണി വെബ്സൈറ്റിലൂടെ പരിചയപ്പെട്ട യുവതി തന്റെ കൈയിൽ നിന്നും 91.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി യുവാവ് രംഗത്ത്. സംഭവത്തിൽ യുവാവ് പൊലീസിൽ പരാതി നൽകി.
പൂനെയിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന 33 വയസുകാരനാണ് തട്ടിപ്പിന് ഇരയായത്. വിവാഹ വാഗ്ദാനം നല്കിയ ശേഷം ഭാവി സുരക്ഷിതമാക്കാനുള്ള നിക്ഷേപത്തിലേക്കെന്ന് വിശ്വസിപ്പിച്ചാണ് യുവതി പണം തട്ടിയത്.
ആദര്‍ശ് നഗര്‍ സ്വദേശിയുടെ പരാതിയില്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസമാണ് മാട്രിമോണി വെബ്സൈറ്റിലൂടെ യുവാവും യുവതിയും പരിചയപ്പെട്ടത്. വിവാഹം ചെയ്യാമെന്ന് സമ്മതിച്ചതിന് ശേഷം ഇരുവരും ഫോണിലൂടെ പരസ്പരം സംസാരിക്കാന്‍ തുടങ്ങി. ‘ബ്ലെസ്കോയിന്’ എന്ന ഡിജിറ്റല്‍ കറന്‍സിയില്‍ നിക്ഷേപിക്കാമെന്ന ആശയം യുവതിയാണ് മുന്നോട്ടുവെച്ചത്. വിവാഹത്തിന് ശേഷം ഭാവി സുരക്ഷിതമാക്കാന്‍ അത് സഹായിക്കുമെന്നും പറഞ്ഞു.
മലേഷ്യയിലാണ് താമസിക്കുന്നതെന്ന് പറഞ്ഞ യുവതിയെ വിശ്വസിച്ച പരാതിക്കാരന് നിരവധി ബാങ്കുകളില്‍ നിന്നും ലോണ്‍ ആപ്ലിക്കേഷനുകളില്‍ നിന്നും വായ്പയെടുത്തു. ആകെ 71 ലക്ഷം രൂപയാണ് ഇയാള്‍ക്ക് പല ധനകാര്യ സ്ഥാപനങ്ങളിലായി ഇപ്പോള്‍ ബാധ്യതയുള്ളത്. ഫെബ്രുവരി മാസം മുതല്‍ യുവതി പറയുന്നത് കേട്ട് ഇയാള്‍ പണം നല്‍കുകയായിരുന്നു. വായ്പയെടുത്ത 71 ലക്ഷവും സ്വന്തം സമ്പാദ്യമായ 15 ലക്ഷത്തോളം രൂപയും ഉള്‍പ്പെടെ ആകെ 86 ലക്ഷം ഇയാള്‍ ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു. ഈ പണമെല്ലാം ‘ബ്ലെസ്‍കോയിനില്‍’ നിക്ഷേപിക്കപ്പെടുകയാണെന്നായിരുന്നു ഇയാളുടെ ധാരണ. എന്നാല്‍ ലാഭമെന്നും കിട്ടിയതുമില്ല.
ഇക്കാര്യം ചോദിച്ചപ്പോള്‍ ലാഭം കിട്ടിത്തുടങ്ങാന്‍ 10 ലക്ഷം കൂടി നിക്ഷേപിക്കേണ്ടതുണ്ടെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് ആദ്യം 3.95 ലക്ഷവും പിന്നീട് 1.8 ലക്ഷം രൂപയും കൂടി ട്രാന്‍സ്ഫര്‍ ചെയ്തു. എന്നാല്‍ പിന്നെയും പണമൊന്നും കിട്ടാതെ വന്നപ്പോഴാണ് കബളിപ്പിക്കപ്പെടുകയാണെന്ന് യുവാവിന് മനസിലായത്. ഇതോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക