അനധികൃത സ്വത്ത് സമ്പാദ്യം ആരോപിച്ച് പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി ഒ പി സോണിയെ പഞ്ചാബ് വിജിലൻസ് ബ്യൂറോ (വിബി) അറസ്റ്റ് ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ഉത്തരവനുസരിച്ച് അഴിമതിക്കെതിരെയുള്ള പ്രചാരണം തുടരുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്.
അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13 (1) (ബി), 13 (2) എന്നിവ പ്രകാരം ആണ് ഒപി സോണിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തതെന്ന് അമൃത്സർ റേഞ്ചിലെ പോലീസ് സ്റ്റേഷൻ ഔദ്യോഗിക വക്താവ് അറിയിച്ചു. 2022 ഒക്ടോബർ 10-ന് ഉത്തരവിട്ട അന്വേഷണത്തെ തുടർന്നാണ് എഫ്ഐആർ.
2016 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ മുൻ ഉപമുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വരുമാനം 4.52 കോടി രൂപയും അവരുടെ ചെലവ് 12.48 കോടി രൂപയുമാണ്. ഈ ചെലവ് അവരുടെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളെക്കാൾ ഏകദേശം 176.08% അധികമാണെന്ന് ആണ് ഉദ്യോഗസ്ഥർ പറയുന്നത്.
പ്രതിയായ ഒപി സോണി തന്റെ ഭാര്യ സുമൻ സോണിയുടെയും മകൻ രാഘവ് സോണിയുടെയും പേരിൽ ഈ കാലയളവിൽ അനധികൃത സ്വത്തുക്കൾ സമ്പാദിച്ചു എന്നും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വക്താവ് അറിയിച്ചു. ഭരത് ഭൂഷൺ ആഷു, സാധു സിംഗ് ധരംസോട്ട്, സുന്ദർ ഷം അറോറ എന്നിവർക്ക് ശേഷം അഴിമതി കേസിൽ വിജിലൻസ് ബ്യൂറോ അറസ്റ്റ് ചെയ്യുന്ന നാലാമത്തെ മുൻ കോൺഗ്രസ് മന്ത്രിയാണ് ഒ പി സോണി. പഞ്ചാബിലെ ആം ആദ്മി സർക്കാരിന്റെ കീഴിലുള്ള മുൻ കോൺഗ്രസ് മന്ത്രിമാർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക