മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനമായ ബൈജൂസിന്റെ ബംഗളുരുവിലുള്ള ഓഫീസുകൾ ഒഴിവാക്കുന്നു. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി കമ്പനിക്ക് രാജ്യത്തെ ഏറ്റവും വലിയ ഓഫീസുകൾ ഉള്ള ബംഗളൂരുവിൽ കൂട്ട പിരിച്ചുവിടലിനു ശേഷമാണ് ഓഫീസുകൾ ഒഴിവാക്കുന്നത്.
കല്യാണി ടെക് പാർക്കിലെ 5.58 ലക്ഷം ചതുര അടിയുള്ള ഓഫീസുകളും പ്രസ്റ്റീജ് ടെക് പാർക്കിലെ ഓഫീസും ക്ലാസുകളും പ്രവർത്തിക്കുന്ന കെട്ടിടത്തിലെ 9 നിലകളിൽ രണ്ടെണ്ണവും ഒഴിഞ്ഞിട്ടുണ്ട്. ഇവിടെ ജോലിചെയ്യുന്ന ജീവനക്കാരോട് കഴിഞ്ഞദിവസം മുതൽ വീടുകളിൽ നിന്നും കമ്പനിയുടെ മറ്റ് ഓഫീസുകളിൽ നിന്നും ജോലി ചെയ്യണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവർ ഇനിമുതൽ പ്രസ്റ്റീജ് ടെക് പാർക്ക്, ബന്നാർഘട്ടയിലെ പ്രധാന ഓഫീസ് എന്നിവിടങ്ങളിൽ നിന്നായിരിക്കും ജോലി ചെയ്യുക.
കൂടിവരുന്ന കടബാധ്യതയിൽ പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനായി ബംഗളുരുവിലെ ബാക്കിയുള്ള ഓഫീസുകൾ ആഗസ്റ്റോടെ കൈമാറും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ബിസിനസ് വികസനത്തിനായും പ്രവർത്തന നവീകരണത്തിനുമായാണ് പുതിയ നടപടികൾ എന്നും കമ്പനിക്ക് രാജ്യത്താകമാനം വാടകയിൽ പ്രവർത്തിക്കുന്ന മൂന്നു മില്യൺ ചതുരശ്ര അടിയുള്ള ഓഫീസുകൾ ആണ് ഉള്ളതെന്നും ബൈജു അധികൃതർ പ്രതികരിച്ചു.
കഴിഞ്ഞ 9 മാസങ്ങൾക്കിടെ അയ്യായിരത്തിലേറെ ജീവനക്കാർക്കാണ് ബൈജൂസിൽ തൊഴിൽ നഷ്ടമായത്. സെയിൽസ് മാർക്കറ്റിംഗ് വിഭാഗത്തിലെ 1000 പേരെ കമ്പനി പിരിച്ചുവിട്ടു. നിർബന്ധിത വിരമിക്കലിന് കമ്പനി സമ്മർദ്ദം ചെലുത്തുന്നുവെന്ന് ജീവനക്കാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക