പത്തനംതിട്ട: വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിന് പിന്നാലെ 20 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി എലിയറയ്ക്കല്‍ അനന്തു ഭവനില്‍ ഹരിയുടേയും രാജലക്ഷ്മിയുടെയും മകള്‍ അതുല്യഎന്ന നഴ്സിങ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. തുടർപഠനത്തിനുള്ള വായ്പ നിഷേധിച്ചതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന അതുല്യ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
2022ല്‍ അതുല്യ ബംഗളുരു ദേവാമൃത ട്രസ്റ്റിന്റെ നഴ്സിങ്ങിന് കര്‍ണാടക കോളേജില്‍ പ്രവേശനം നേടിയിരുന്നു. ഇതിനിടെ ട്രസ്റ്റിന്റെ അധികാരികളെ വായ്പാ തട്ടിപ്പ് കേസിൽ കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഈ കാരണത്താല്‍ അതുല്യ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ക്ക് ഫീസ് അടക്കാന്‍ പറ്റാതെ പഠനം മുടങ്ങിയിരുന്നു. ഇതോടെ അതുല്യ നേരിട്ട് കോളേജില്‍ പതിനായിരം രൂപ അടച്ച് അഡ്മിഷന് നേടി.
നാട്ടിൽ തിരികെ എത്തി വിദ്യാഭ്യാസ വായ്പകള്‍ക്കായി കോന്നിയിലെ നിരവധി ബാങ്കുകളെ സമീപിച്ചെങ്കിലും വായ്പ നല്കാന് ബാങ്ക് അധികാരികള്‍ തയ്യാറായില്ല. സിബില്‍ സ്കോറിന്റെ പ്രശ്നം കൊണ്ടാണ് വായ്പ ലഭിക്കാതിരുന്നതെന്നാണ് പെൺകുട്ടിയുടെ പിതാവ് അറിയിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടു മണിയോടെയാണ് അതുല്യയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക