തിരുവനന്തപുരം വള്ളക്കടവിൽ ഇരുപതോളം തെരുവുനായ്ക്കളെ കുഴിച്ചുമൂടിയ സംഭവം ക്രൂരമാണെന്നും സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും സംസ്ഥാന മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വകുപ്പുതല അന്വേഷണം നടത്തി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച വള്ളക്കടവ് പി.ഡി നഗറിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണത്തിലുള്ള ഒഴിഞ്ഞ സ്ഥലത്ത് നായ്ക്കളെ കുഴിച്ചിട്ട സ്ഥലം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
വിമാനത്താവളത്തിന്റെ ഉള്ളിൽനിന്നും പുറത്തും നിന്നും പിടികൂടിയെന്ന് കരുതുന്ന ഇരുപതോളം നായ്ക്കളെയാണ് ജൂലൈ 26, 27 തീയതികളിൽ കുഴിച്ചുമൂടിയതായി ഒരു നായ പിടുത്തക്കാരൻ വകുപ്പിനെ അറിയിച്ചത്. നായ്ക്കളെ കൊലപ്പെടുത്തിയും ജീവനോടെയും കുഴിച്ചുമൂടി എന്നാണ് വിവരം. പിടികൂടിയ നായ്ക്കളെ ദത്തുനൽകാൻ കൊണ്ടുപോകുന്നു എന്ന വ്യാജേനയാണ് ഇത്തരത്തിൽ കുഴിച്ചുമൂടിയത്. കുഴിച്ചുമൂടിയ സ്ഥലത്തുനിന്ന് എട്ടു നായ്ക്കളുടെ ശരീരാവശിഷ്ടങ്ങൾ വകുപ്പിനു ലഭിച്ചു. അതിൽ ഏഴ് എണ്ണവും അഴുകിയ നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക