കേരളം സമ്പൂർണ മാലിന്യമുക്തമാകുന്നതിനു തദ്ദേശ സ്ഥാപനങ്ങൾ ഊർജിത ഇടപെടൽ നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാട് മാലിന്യമുക്തമായിരിക്കണമെന്ന പൊതുബോധം സമൂഹത്തിൽ സൃഷ്ടിച്ചെടുക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യുവ ജനപ്രതിനിധികൾക്കായി ‘യുവശക്തി’ എന്ന പേരിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മാലിന്യ നിർമാർജനം, ശുദ്ധജല സംരക്ഷണം, മയക്കുമരുന്നിനെതിരായ പോരാട്ടം തുടങ്ങി നാടുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ സജീവമായി ഇടപെടാൻ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കു കഴിയണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇവയുമായി ബന്ധപ്പെട്ട് നിസാരമെന്നു കരുതുന്ന കാര്യങ്ങളാകാം നാടിനെ ഏറെ ഗൗരവമായി ബാധിക്കുന്നത്.
ഉറവിട മാലിന്യ സംസ്കരണത്തിൽ വലിയ മുന്നേറ്റമാണു കേരളം നടത്തുന്നത്. എന്നാൽ എല്ലാ പ്രദേശങ്ങളിലും ഇത് എത്തിയിട്ടില്ല. ചപ്പുചവറുകൾ അലക്ഷ്യമായി വലിച്ചെറിയുന്ന രീതി ഇപ്പോഴും തുടരുകയാണ്. മിഠായി കടലാസുകൾ, ബസ് ടിക്കറ്റുകൾ പോലുള്ളവ വലിച്ചെറിയുന്ന സംസ്കാരം ഉപേക്ഷിക്കണം. ഇവ നിക്ഷേപിക്കുന്നതിന് ആവശ്യമായ സൗകര്യമൊരുക്കാൻ കഴിയണം. ഇക്കാര്യത്തിൽ പൊതുബോധം സൃഷ്ടിച്ചെടുക്കണം. തങ്ങളുടെ തദ്ദേശ സ്ഥാപന പ്രദേശം സമ്പൂർണ ശുചിത്വമുള്ള ഇടമാണെന്ന് ഓരോ ജനപ്രതിനിധിയും ഉറപ്പാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക