തിരുവന്തപുരം കഠിനംകുളത്ത് കുടുംബ വഴക്കിനിടെ മത്സ്യത്തൊഴിലാളി കുത്തേറ്റ് മരിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തതായി റിപ്പോർട്ട്. മത്സ്യത്തൊഴിലാളിയായ കഠിനംകുളം ശാന്തിപുരം റീനു ഹൗസില്‍ റിച്ചാര്‍ഡ് (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റിച്ചാര്‍ഡിന്റെ ഭാര്യാസഹോദരിയുടെ മകന് സനില്‍ ലോറന്‍സിനെയാണ് പൊലീസ് സംഭവത്തിൽ പിടികൂടിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് 3.30ന് റിച്ചാര്‍ഡിന്റെ വീടിനു മുന്നില്‍ വച്ചാണ് സംഭവം ഉണ്ടായത്. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലെ വാക്കേറ്റം അടിപിടിയായി മാറുകയും ഇതിനിടെ സനില്‍ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് റിച്ചാര്‍ഡിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഗുരുതരമായി പരുക്കേറ്റ റിച്ചാര്‍ഡ് വഴിയില്‍ കുഴഞ്ഞ് വീണു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും കഴക്കൂട്ടത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. റിച്ചാര്‍ഡിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക