തമിഴ് സിനിമാ ചരിത്രത്തിൽ ഒരാഴ്ചകൊണ്ട് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് ഇനി ജയിലറിന് സ്വന്തം. റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് 375 കോടിയും പിന്നിട്ടാണ് ചിത്രം ചരിത്ര നേട്ടം സ്വന്തമാക്കിയത്. ആശംസകളുമായി സൺ പിക്ചേഴ്സ് എക്സിൽ ട്വീറ്റ് ചെയ്യുകയായിരുന്നു. രജനീകാന്തിനെ റെക്കോർഡ് മേക്കറായും സൺ പിക്ചേഴ്സ് പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 10നാണ് വിവിധ ഭാഷകളില്‍ ജയിലര്‍ റിലീസായത്. ഓഗസ്റ്റ് 16ലെ കണക്കുകള്‍ പരിശോധിച്ചാല്‍ വിവിധ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം 400 കോടിയും കടന്ന് മുന്നേറുകയാണ്. ഇതില്‍ ബുധനാഴ്ച ചിത്രം നേടിയത് 15 കോടിയാണ്. ഏഴ് ദിവസം കൊണ്ട് കമല്ഹാസന് ലോകേഷ് കനകരാജ് ചിത്രമായ ‘വിക്രത്തിന്റെ’ ലൈഫ് ടൈം കളക്ഷനെയും ജയിലര്‍ മറികടന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.
രണ്ട് വർഷത്തിന് ശേഷമുളള രജനികാന്തിന്റെ ഗംഭീര തിരിച്ചുവരവാണ് നെൽസൺ, ജയിലറിലൂടെ ഒരുക്കിയത്. നെൽസൺ ദിലീപ്കുമാറുമായി രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ മലയാള താരങ്ങളായ മോഹൻലാലും വിനായകനും കന്നഡ സൂപ്പർ സ്റ്റാർ ശിവ രാജ്കുമാറും ഒന്നിച്ചതോടെ കൊലമാസ് എന്റർടെയ്നർ എന്നാണ് പ്രേക്ഷക വിലയിരുത്തൽ.
പടയപ്പയ്ക്ക് ശേഷം രമ്യ കൃഷ്ണനും രജനികാന്തും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ജയിലർ. തമന്ന, മോഹൻലാൽ, ശിവ രാജ്കുമാർ, വിനായകൻ, ജാക്കി ഷ്റോഫ്, സുനിൽ, യോഗി ബാബു എന്നിവരും ജയിലറിൽ അഭിനയിക്കുന്നുണ്ട്. മോഹൻലാലും രജനികാന്തും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ജയിലറിനുണ്ട്. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക