ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾ ആഘോഷിക്കുന്ന ഒന്നാണ് ഓണം. അത്തം ഒന്നിനു തുടങ്ങുന്ന ഓണാഘോഷം പത്താം നാളിലാണ് അവസാനിക്കുക. തിരുവോണമാണ് പ്രധാനം. തിരുവോണ നാളെന്നു കേൾക്കുമ്പോൾ തന്നെ നാവിൽ രുചിയൂറും വിഭവസമൃദ്ധമായ സദ്യയാണ് ഓർമ്മവരിക.
ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. അതേസമയം, പരമ്പരാഗത ചില ചിട്ടവട്ടങ്ങളുണ്ട്, 26 ലധികം വിഭവങ്ങളുണ്ടാവും. ആറ് രസങ്ങള്‍ ചേര്‍ന്നതാണ് ആയുര്‍വേദമനുസരിച്ചുള്ള പരമ്പരാഗത സദ്യ. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളാണ് ആയുര്‍വേദ വിധി പ്രകാരമുള്ള സദ്യയില്‍ വേണ്ടത്.
ഓണസദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനുമെല്ലാം അതിന്റേതായ ചിട്ടവട്ടങ്ങളുണ്ട്. എരിവു കുറഞ്ഞ പരിപ്പ് കറിയ്ക്കൊപ്പം എരിവു കൂടിയ കൂട്ടുകറിയോ അവിയലോ തോരനോ വേണം കഴിക്കാന്‍. എരിവു കൂടിയ സാമ്പാറിനൊപ്പം കഴിക്കാനുള്ളതാണ് മധുരക്കറിയും തൈര് ചേര്‍ത്ത കിച്ചടികളും. അത്യാവശ്യം നല്ല അളവില്‍ വയറ്റിലെത്തിയ എരിവിന് ആശ്വാസമായി വേണം പായസം കുടിക്കാന്‍.
പായസത്തിന്റെ മധുരം കാരണം വായ് ചൊടിക്കാതെയിരിക്കാനാണ് അതിനോടൊപ്പം നാരങ്ങാ അച്ചാര്‍ തൊട്ടു കൂട്ടേണ്ടത്. പായസം കുടിച്ചു കഴിഞ്ഞാല്‍ പുളിശ്ശേരിയിലേക്ക് കടക്കാം. പുളിശ്ശേരിക്കൊപ്പം വേണം മാങ്ങാ അച്ചാര്‍ കഴിക്കാന്‍. ദഹനത്തിനായി ഓലനും കഴിക്കാം. ഇനി രസവും അതിനൊപ്പം ഇഞ്ചിക്കറിയും കഴിക്കണം. ഏറ്റവും ഒടുവിലായി പച്ചമോരും പാവയ്ക്കാച്ചാറും. ഇത് വായുക്ഷോഭം ശമിപ്പിക്കും.
ഓണ സദ്യ വിളമ്പുന്നതിങ്ങനെയാണ്. തൊട്ടുകൂട്ടാനുളളതും, ചാറ് കറിയും, കൂട്ടുകറിയും സദ്യയില്‍ വേണം. തുമ്പ് മുറിക്കാത്ത വാഴയിലയിലാണ് ഓണസദ്യ വിളമ്പേണ്ടത്. സദ്യ കഴിക്കാനിരിക്കുന്ന ആളുടെ ഇടത് വശത്ത് വാഴയിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്ക്കേണ്ടത്.
ആദ്യം വിളമ്പുന്നത് ഉപ്പേരിയാണ്. ഇലയുടെ ഇടത്തേ അറ്റത്താണ് ഉപ്പേരി വിളമ്പുന്നത്. സാധാരാണ മൂന്നിനം ഉപ്പേരിയാണ് വിളമ്പാറുളളത്. കായ വറുത്തത്, ചേമ്പ് വറുത്തത്, നേന്ത്രക്കായ വറുത്തെടുത്ത് ശർക്കര പാവു കാച്ചിയ ശർക്കര ഉപ്പേരി. വിഭവങ്ങളിൽ ഉപ്പ് കൂടുതൽ ആവശ്യമുളളവർക്കായി ഉപ്പും വയ്ക്കാറുണ്ട്. അതിനുശേഷം ചെറുപഴവും ചെറുതും വലുതുമായ രണ്ടു പപ്പടവും വിളമ്പും. തുടർന്ന് ഇഞ്ചിക്കറി, നാരങ്ങ കറി, മാങ്ങ കറി എന്നിവയും വിളമ്പും.
ഇലയുടെ വലത്തെ അറ്റത്തായി അവിയൽ വിളമ്പും. അതിന് അടുത്തായി തോരനും കിച്ചടിയും പച്ചക്കടിയും കുറച്ച് കുറച്ച് വിളമ്പും. തുടർന്ന് കൂട്ടുകറിയും കാളനും ഓലനും വിളമ്പും. കാളന്, ഓലന്‍, അവിയല്‍, തോരന്‍, എരിശ്ശേരി, മെഴുക്കുപുരട്ടി ഇതൊക്കെയാണ് മറ്റുകറികള്‍. ഇതു കഴിഞ്ഞാൽ ചോറു വിളമ്പും.
പായസങ്ങളിൽ ആദ്യം അടപ്രഥമനാണ് വിളമ്പാറുളളത്. പായസങ്ങളിൽ രാജാവാണ് അടപ്രഥമൻ. അതിനുശേഷം പഴപ്രഥമൻ, കടലപ്രഥമൻ, ഗോതമ്പ് പായസം എന്നിവയും വിളമ്പാറുണ്ട്. ഏറ്റവും അവസാനമാണ് പാൽപ്പായസം വിളമ്പാറുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക