കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലുമുള്ള ആളുകള്‍ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. ജനങ്ങൾ പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്ക് ധരിക്കേണ്ടതാണ്. എല്ലാ ആരോഗ്യപ്രവര്‍ത്തകരും രോഗികളെ കാണുന്ന സമയങ്ങളില്‍ എന്‍ 95 മാസ്കുകള്‍ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
കോഴിക്കോട് ജില്ലയിലേക്കും, ജില്ലയിൽ നിന്ന് പുറത്തേക്കും പോകുന്നവർ മാസ്ക് നിർബന്ധമായും ധരിക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും അകത്തേക്കും പുറത്തേക്കും യാത്ര അനുവദിക്കില്ല. ഇവിടങ്ങളിൽ ബാങ്കുകൾ, സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങിയ തുറക്കില്ല. തദ്ദേശ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും തുറക്കും. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പകൽ മാത്രം തുറക്കാം.
കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അതേസമയം, കോഴിക്കോടിനു പുറമേ തൊട്ടടുത്തുള്ള മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക