സംസ്ഥാന സര്‍ക്കാറും ആരോഗ്യ വകുപ്പും ജില്ലാ ഭരണകേന്ദ്രവും നിപക്കെതിരെ നിതാന്ത ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുന്‍ ആരോഗ്യമന്ത്രി പികെ ശ്രീമതി.ആരോഗ്യ മന്ത്രി വീണ ജോര്‍ജും കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോട് കേന്ദ്രീകരിച്ച് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ നേതൃത്വം നല്‍കിവരികയുമാണ്.
യുദ്ധമുഖത്തെന്ന പോലെ ആരോഗ്യ പ്രവര്‍ത്തകര്‍ രാവും പകലും സ്വജീവന്‍ പോലും കണക്കിലെടുക്കാതെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ അര്‍പ്പണബോധത്തോടെ മുഴുകിയിരിക്കുന്നു.തിരുവനന്തപുരത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് നേതാവായ ഒരു ഡോക്ടറുടെ നേതൃത്വത്തില്‍ തീര്‍ത്തും ദുരുപദിഷ്ടവും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതുമായ പ്രചാരണങ്ങളാണ് നടക്കുന്നത്.
യുദ്ധമുഖത്ത് ജീവന്‍പണയം വെച്ച് പോരടിക്കന്ന പോരാളികളുടെ ആത്മവീര്യം കെടുത്തുന്ന ശത്രുരാജ്യക്കാരുടെ മനോനിലയാണിത്. നാട് ഭയാനകമായ ഒരു സാംക്രമിക രോഗത്തെ നേരിടുമ്പോള്‍ ഇത്തരം കുല്സിത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ ദുഷ്ട ചിന്ത തിരിച്ചറിയണം.
ഇങ്ങനെയൊരു യുദ്ധമുഖത്ത് നില്ക്കുന്ന മന്ത്രിക്കെതിരെ നടക്കുന്ന നീക്കങ്ങളും അപലപനീയമാണ്. സിപിഎമ്മോ ഇടതുമുന്നണിയോ സ്വപ്നത്തില്‍ പോലും ആലോചിക്കാത്ത കാര്യമാണ് വീണ ജോര്‍ജിനെ മാറ്റുമെന്നത്. എന്നിട്ടും മാധ്യമങ്ങള്‍ ഇത്തരമൊരു പ്രചാരണം നടത്തുന്നതും ഇതേ കുല്സിത നീക്കങ്ങളുടെ ഭാഗമാണെന്നും പി കെ ശ്രീമതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക