മുഖ്യമന്ത്രിയുടെ യാത്രക്കായി പോലീസ് വാടകക്കെടുക്കുന്ന ഹെലികോപ്റ്റർ തലസ്ഥാനത്തെത്തിയാതായി റിപ്പോർട്ട്. സുരക്ഷാ പരിശോധനകൾക്കാണ് ചിപ്സണിന്റെ ഹെലികോപ്റ്റർ തിരുവനന്തപുരത്ത് എത്തിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എസ്എപി ക്യാമ്പിലെ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്ററിന്റെ പരിശോധന നടന്നത്.
അതേസമയം കരാറുമായി ബന്ധപ്പെട്ട് നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് ഹെലികോപ്റ്റർ വാടകക്കെടുത്തത്. മൂന്നു വർഷത്തേക്കാണ് ചിപ്സൺ ഏവിയേഷനുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെയാണ് അന്തിമ കരാർ ഒപ്പിട്ടത്. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് കരാർ പ്രകാരം കമ്പനിക്ക് നൽകേണ്ടത് എന്നാണ് ലഭിക്കുന്ന വിവരം. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. രണ്ട് വർഷത്തേക്കു കൂടി കരാർ നീട്ടാമെന്നും ധാരണ പത്രത്തിലുണ്ട്.
എന്നാൽ നേരത്തെയും കോടിക്കണക്കിന് രൂപ ചിലവാക്കി ഹെലികോപ്റ്റർ വാടകയ്ക്കെടുത്തിരുന്നു. വ്യാപകമായി വിമർശനം ഉയർന്നതിന് തുടർന്ന് തീരുമാനം തൽക്കാലം മരവിപ്പിച്ചിരുന്നുവെങ്കിലും വീണ്ടും കരാർ നൽകുകയായിരുന്നു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോൾ വൻ തുക മുടക്കി ഹെലികോപ്റ്റർ എത്തിക്കുന്നതിൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക