അട്ടപ്പാടി മധു വധക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവച്ചു. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിൽ ഹൈക്കോടതിയിലുള്ള അപ്പീലിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ച സീനിയർ അഭിഭാഷകൻ കെ പി സതീശൻ ആണ് രാജിവെച്ചത്.
സർക്കാർ നിയമിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും നേരത്തെ സത്യാഗ്രഹം നടത്തിയിരുന്നു. വിചാരണ കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഭിഭാഷകരെ സ്പെഷ്യൽ പ്രോസിക്യൂട്ടർമാരായി നിയമിക്കണമെന്നും മധുവിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു.
മണ്ണാർക്കാട് കോടതിയിൽ കേസിൽ ഹാജരായ രാജേഷ് എം മേനോനെ ഹൈക്കോടതിയിലും നിയോഗിക്കണം എന്നായിരുന്നു ആവശ്യം. ശിക്ഷയിൽ ഇളവു നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഒപ്പമില്ല എന്ന പരാതിയുമായി കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക