മലപ്പുറം വളാഞ്ചേരിയിൽ പോക്ക്സോ കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിലായ സംഭവത്തിൽ ഇരകളുടെ മാതാപിതാക്കൾക്ക് മേൽ വലിയ രീതിയിലുള്ള സമ്മർദ്ദം എന്ന് പരാതി. നാട്ടിലെ പൗരപ്രമുഖരും പള്ളി കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെയുള്ളവർ മൊഴിമാറ്റാൻ ഉൾപ്പെടെ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് കുട്ടികളുടെ ബന്ധുക്കളുടെ പരാതി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വളാഞ്ചേരിയിൽ ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ കുറ്റിപ്പുറം മധുരശേരി സ്വദേശി ഹബീബിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന വിവരം ചൈൽഡ് ലൈനെ അറിയിച്ചത് മുതൽ പല കോണുകളിൽ നിന്നും സമ്മർദം തുടങ്ങിയെന്ന് ഇരകളുടെ കുടുംബാംഗങ്ങൾ പറയുന്നു.
അതേസമയം ഹബീബിനെതിരെ കൂടുതൽ കുട്ടികൾ നേരത്തെയും പീഡന പരാതിയുമായി എത്തിയിരുന്നു. എന്നാൽ സമ്മർദം മൂലം പലരും പിന്മാറി എന്നാണ് ആരോപണം. ഇരകൾക്ക് നിയമസഹായം നൽകാൻ ശ്രമിച്ചത് തന്നെയും ഭീഷണിപ്പെടുത്തിയെന്ന് പൊതു പ്രവർത്തകൻ ആയ ആരിഫും ആരോപിച്ചു.
അതേസമയം ഇത്തരം ഒരു സംഭവം നടന്നിട്ടില്ല എന്നാണ് വളാഞ്ചേരി മഹല്ല് കമ്മിറ്റിയുടെ വിശദീകരണം. നിലവിൽ സമ്മർദ്ദം ചെലുത്തി എന്ന പേരിൽ ആരും സമീപിച്ചിട്ടില്ല എന്ന് വളാഞ്ചേരി പൊലീസും പറയുന്നു. 7 കുട്ടികളുടെ മൊഴി പ്രകാരം മദ്രസാ അധ്യാപകനെതിരെ കേസ് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക